ന്യൂഡൽഹി : രാജ്യത്ത് ജിഹാദി തീവ്രവാദം പ്രചരിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കേസ് ഏറ്റെടുത്ത് എൻഐഎ. തീവ്രവാദം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബംഗ്ലാദേശിൽ നിന്നും മൂന്ന് ഭീകരർ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞു കയറിയിരുന്നു. ഇവർക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തതിന് പിന്നാലെയാണ് ഇത് എൻഐഎ ഏറ്റെടുത്തത്.
ബംഗ്ലാദേശി ഭീകരർക്കെതിരെ എൻഐഎ വീണ്ടും കേസ് രജിസ്റ്റർ ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെയും വിദേശ നിയമത്തിന്റെയും വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ശക്തമായ അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.
ഇന്ത്യയിൽ ഭീകരതയും രാജ്യവിരുദ്ധതയും പ്രചരിപ്പിക്കാൻ വേണ്ടിയാണ് ഇവർ രാജ്യത്തെത്തിയത് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു. മുസ്ലീം യുവാക്കളെ കേന്ദ്ര സർക്കാരിനെതിരെ തിരിക്കുന്നതിലൂടെ രാജ്യത്ത് യുദ്ധം നടത്താനാണ് ഭീകരർ ലക്ഷ്യമിട്ടിരുന്നത്. ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര സർക്കാരിനെ നീക്കം ചെയ്യാനും ഭീകരർ പദ്ധതിയിട്ടിരുന്നു.
ജിഹാദി ആശയങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിനായി ഇവർ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങളും ഉപയോഗിച്ചതായും എൻഐഎ അറിയിച്ചു. വ്യാജ ഫേസ്ബുക്ക് ഐഡികൾ ഉപയോഗിച്ചാണ് സംഘം വിദ്വേഷം പ്രചരിപ്പിക്കുന്നത്. മുസ്ലീം യുവാക്കളെ ആകർഷിച്ച് പല ഗ്രൂപ്പുകളിലെ അംഗങ്ങളാക്കുകയും പ്രലോഭനത്തിലൂടെ ഭീകര പ്രവർത്തനങ്ങളിൽ എത്തിക്കുകയും ചെയ്യുന്നതായും എൻഐഎ വ്യക്തമാക്കി.
Comments