തിരുവനന്തപുരം : ഖേൽ രത്ന പുരസ്കാരത്തിന് ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദിന്റെ പേരു നൽകിയതിനെതിരെ വിമർശനവുമായി മുൻ കെപിസിസി അദ്ധ്യക്ഷൻ രമേശ് ചെന്നിത്തല. മഹാനായ രാജീവിന്റെ പേരിലുള്ള പുരസ്കാരത്തിന് ധ്യാൻ ചന്ദിന്റെ പേരു നൽകിയതിലൂടെ കേന്ദ്രസർക്കാർ രാജീവ് ഗാന്ധിയേയും ധ്യാൻ ചന്ദിനേയും അപമാനിച്ചുവെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും ചെന്നിത്തല പറഞ്ഞു.
രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച മഹാനായ മുന്‍ പ്രധാനമന്ത്രിയെ മാത്രമല്ല, ഹോക്കി മാന്ത്രികനായ ധ്യാന്‍ ചന്ദിനെയും അപമാനിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനത്തിലൂടെ. ധ്യാന്‍ ചന്ദിന്റെ പേരില്‍ പുരസ്‌ക്കാരം ഏര്‍പ്പെടുത്തുന്നതോ സ്മാരകം നിര്‍മ്മിക്കുന്നതോ ഉചിതമായ കാര്യമാണ് എന്നതില്‍ തര്‍ക്കമില്ല. പക്ഷേ അത് മഹാനായ രാജീവ് ഗാന്ധിയെ അപമാനിച്ചു കൊണ്ടാവാന്‍ പാടില്ല. രാജീവ് ഗാന്ധിയെ അപമാനിച്ചു കൊണ്ട് സൃഷ്ടിച്ച പുരസ്‌ക്കാരം ധ്യാന്‍ ചന്ദിന്റെ ശിരസില്‍ ചാര്‍ത്തുക വഴി കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെയും അപമാനിച്ചിരിക്കുകയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ബിജെപി നേതാക്കളുടെ ഇടുങ്ങിയ മനസ്സും അസഹിഷ്ണുതയുമാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് ചെന്നിത്തല പറഞ്ഞു. രാജീവ്ഗാന്ധിക്കൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിനൊപ്പം പങ്കുവെച്ചു. നേരത്തെ കോൺഗ്രസ് എം.പി കൊടിക്കുന്നിൽ സുരേഷും തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. ധ്യാൻ ചന്ദിന്റെ പേരു നൽകിയത് കാവിവത്കരണമാണെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്.
Comments