ഇസ്ലാമാബാദ്: ബ്രിട്ടൻ യാത്രാ വിലക്ക് തുടരുന്നതിനെതിരെ രൂക്ഷ വിമർശനവുമായി പാകിസ്താൻ. ഇന്ത്യയടക്കം നിരവധി രാജ്യങ്ങൾക്ക് യാത്രാ ഇളവുകൾ പ്രഖ്യാപിച്ചിട്ടും പാകിസ്താനെ നിലവിൽ റെഡ് ലിസ്റ്റിൽ പെടുത്തിയതിനെതിരെയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. മനുഷ്യാവകാശ വിഭാഗം മന്ത്രി ഷിറീൻ മസാരിയാണ് ബ്രിട്ടൻ തീരുമാനം പുന: പ്പരിശോധിക്കണമെന്ന ആവശ്യം മുന്നിൽ വെച്ചത്.
ബ്രിട്ടന്റെ നടപടി തീർത്തും ഏകപക്ഷീയമാണ്. പാകിസ്താൻ ഫലപ്രദമായി കൊറോണ പ്രതിരോധം നടപ്പാക്കുന്നുണ്ട്. പുതിയ തീരുമാനം പാകിസ്താനെ തീർത്തും അധിക്ഷേപിക്കുന്നതാണ്. ഏറ്റവുമധികം രോഗബാധിതരുമായി മുന്നേറുന്നത് ഇന്ത്യയാണ്. അത്രപോലും രോഗബാധിതരില്ലാത്ത തങ്ങളെ നിയന്ത്രിക്കുന്നതിന്റെ അർത്ഥമെന്തെന്ന് മനസ്സിലാകുന്നില്ലെന്നും മസാരി പറഞ്ഞു.
ബ്രിട്ടനിലേക്ക് വിദേശികൾ വരുന്നതിനെ സംബന്ധിച്ച തീരുമാനം എടുക്കുന്നത് യു.കെയുടെ ബയോസെക്യൂരിറ്റി സെന്ററാണ്. ഓരോ രാജ്യത്തേയും ആകെ കൊറോണ ബാധിതരുടെ എണ്ണം, മരണനിരക്ക്, പ്രതിരോധ രീതികൾ, ടി.പി.ആർ നിരക്ക് എന്നിവയാണ് പരിഗണിക്കുന്നത്. എന്നാൽ ഇന്ത്യ തങ്ങളേക്കാൾ ഏറെ മുന്നിലായിട്ടും പാകിസ്താനെ വിലക്കിയതിന് മതിയായ കാരണം ബോദ്ധ്യപ്പെടുത്തിയിട്ടില്ലെന്നും മസാരി പറഞ്ഞു.
Comments