ജയ്പൂർ: ട്രക്ക് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. കാർ യാത്രക്കാരായ ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്. ഡൽഹി-മുംബൈ എക്‌സ്‌പ്രസ് ദേശീയപാതയിൽ രാജസ്ഥാനിലാണ് ദാരുണമായ അപകടമുണ്ടായത്. ട്രക്ക് ഡ്രൈവർ നിമയം ലംഘിച്ച് യൂ- ടേൺ എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മനീഷ് ശർമ, അനിത ശർമ, സതീഷ് ശർമ, പൂനം, സന്തോഷ്, കൈലാഷ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ട് കുട്ടികൾക്കും പരിക്കേറ്റു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന് ശേഷം ട്രക്ക് ഡ്രൈവർ വണ്ടി നിർത്താതെ പോകുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്. സവായ് മധോപൂർ ജില്ലയിലെ ബനാസ് നദി പാലത്തിന് സമീപമാണ് അപകടം നടന്നത്. ഒളിവിൽ കഴിയുന്ന ഡ്രൈവറെ പിടികൂടാനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ട്രക്കിന് പുറകിലായി കാർ സഞ്ചരിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. എന്നാൽ ട്രക്ക് ഡ്രൈവർ റോഡിന്റെ മദ്ധ്യഭാഗത്തെത്തിയതും അപ്രതീക്ഷിതമായി യൂ-ടേൺ എടുക്കുകയായിരുന്നു. കാർ അമിത വേഗത്തിലായിരുന്നതിനാൽ അപകടത്തിന്റെ ആഘാതവും ഇരട്ടിയായിരുന്നു. പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
സിക്കാറിൽ നിന്ന് രന്തംബോറിലെ ത്രിനേത്ര ഗണേശ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു കുടുംബം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യാനുള്ള നടപടികൾ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.