ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്‌സിൽ സർവ്വകാല നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ നിര ഇനി അത്ഭുതങ്ങൾ സൃഷ്ടിക്കാൻ പാരാലിമ്പിക്‌സിലിറങ്ങുന്നു. ഒളിമ്പിക്‌സ് കഴിഞ്ഞാൽ അതേ വേദിയിൽ നടക്കുന്ന ദിവ്യാംഗർക്കായുള്ള ഒളിമ്പിക്‌സ് ഈ മാസം 23നാണ് ആരംഭിക്കുന്നത്. സെപ്തംബർ 5നാണ് സമാപനം.
ടോക്കിയോവിൽ ഏഴുമെഡൽ നേടിയ ഇന്ത്യൻ നിരയുടെ പ്രകടനം പാരലിംമ്പിക്‌സ് താരങ്ങൾക്ക് വലിയ ആത്മവിശ്വാസമാണ് പകരുന്നത്. കഴിഞ്ഞ റിയോ പാരാലിമ്പിക്‌സിൽ ഇന്ത്യ രണ്ടു സ്വർണ്ണമടക്കം നാലു മെഡലുകൾ നേടിയിരുന്നു. കേന്ദ്രസർക്കാറിന്റെ കായികമന്ത്രാലയവും ആരോഗ്യവകുപ്പും കായിക താരങ്ങൾക്കായി കഴിഞ്ഞ നിരവധി വർഷങ്ങളായി കൂടുതൽ സഹായങ്ങൾ നൽകിയാണ് പ്രോത്സാഹിപ്പിക്കുന്നത്.
ഇത്തവണ 28 ഇനങ്ങളിലാണ് ആകെ മത്സരങ്ങൾ നടക്കുന്നത്. ഇതിൽ ബാഡ്മിന്റണും തായ്‌ക്കോണ്ടോയും പുതുതായി ഏർപ്പെടുത്തിയവയാണ്. ഇന്ത്യ ഇത്തവണ 28ൽ 9 ഇനങ്ങളിലാണ് പങ്കെടുക്കുന്നത്. ആകെ 43 കായികതാരങ്ങളാണ് ടോക്കിയോ വിലേക്ക് പോകുന്നത്. വിവിധ വിഭാഗത്തിലെ പുരുഷ-വനിതാ താരങ്ങൾ 15 സ്വർണ്ണമാണ് ലക്ഷ്യമെന്ന് പാരാലിമ്പിക്‌സ് കമ്മിറ്റി പ്രസിഡന്റ് ഗുർഷരൺ സിംഗ് പറഞ്ഞു.
ഹൈജംപിലെ ഇന്ത്യയുടെ മികച്ചതാരമായ മാരിയപ്പൻ തങ്കവേലുവാണ് ഇത്തവണ പതാക ഏന്തുന്നത്. ബാഡ്മിന്റണിൽ ലോകനേട്ടം കൊയ്ത മാനസി ജോഷി, പുരുഷ താരം സുഹാസ് യതിരാജ് എന്നിവർ ഇത്തവണ ആദ്യമായി ഒളിമ്പിക്‌സ് തട്ടകത്തിലിറങ്ങുന്നു എന്ന പ്രത്യേകതയുമുണ്ട്. ജാവലിൻ, ക്ലബ്ബ് ത്രോ, ഷോട്ട്പുട്ട്, ഡിസ്‌ക്കസ് ത്രോ എന്നിവയിൽ ഇന്ത്യക്ക് മെഡൽ പ്രതീക്ഷയുണ്ട്. എല്ലാ ഇനത്തിലും പുരുഷ വനിതാ താരങ്ങൾ മത്സരിക്കുന്നുണ്ട്.
Comments