ന്യൂഡൽഹി: ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ജിഎസ്എൽവി എഫ് 10ന്റെ വിക്ഷേപണം നാളെ. ശ്രീഹരിക്കോട്ടയിൽ നിന്നും പുലർച്ചെ 5.43നാണ് വിക്ഷേപണം നടക്കുക. ഇഒഎസ് 03 എന്ന ഭൗമ നിരീക്ഷണ ഉപഗ്രഹത്തെയാണ് ജിഎസ്എൽവി മാർക്ക് 2 പേടകം ഭ്രമണപഥത്തിലെത്തിയ്‌ക്കുക. ചരിത്ര നേട്ടത്തിനുള്ള കൗണ്ട് ഡൗൺ തുടങ്ങിയെന്ന് ഐഎസ്ആർഒ അറിയിച്ചു.
ഈ ഭൗമ നിരീക്ഷണ ഉപഗ്രഹം രാജ്യാതിർത്തികളുടെ തത്സമയ ചിത്രങ്ങൾ നൽകും. കൂടാതെ പ്രകൃതി ദുരന്തങ്ങൾ വേഗത്തിൽ നിരീക്ഷിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യും. ഓൺബോർഡ് ഹൈ റെസല്യൂഷൻ ക്യാമറകൾ ഉപയോഗിച്ച് ഇന്ത്യൻ ഭൂപ്രദേശത്തേയും സമുദ്രങ്ങളേയും അതിർത്തികളേയും തുടർച്ചയായി നിരീക്ഷിക്കാൻ ഉപഗ്രഹത്തിന് സാധിക്കും.
അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്03 ഭൂസ്ഥിര ഭ്രമണപഥത്തിൽ നിന്നുകൊണ്ട് മുഴുവൻ സമയവും ഇന്ത്യൻ ഭൂഖണ്ഡത്തെ നിരീക്ഷിക്കും. ഇതേ ശ്രേണിയിലുള്ള രണ്ടാമത്തെ ഉപഗ്രഹം 2022ൽ വിക്ഷേപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐഎസ്ആർഒ അറിയിച്ചു. നേരത്തെ ജിസാറ്റ്1 എന്നാണ് ഉപഗ്രഹത്തിന് പേരിട്ടിരുന്നത്.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജിഎസ്എൽവി എഫ് 10ന്റെ വിക്ഷേപണം പല തവണ മാറ്റിവെച്ചിരുന്നു. മാർച്ച് 20നായിരുന്നു ആദ്യം വിക്ഷേപണം നടത്താൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ കൊറോണയുടെ സാഹചര്യത്തിൽ അത് നീട്ടുകയായിരുന്നു. ഈ വർഷം മാർച്ചിൽ വിക്ഷേപിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം അതും നീളുകയായിരുന്നു.















