തിരുവനന്തപുരം : ടോക്കിയോ ഒളിമ്പിക്സ് ഹോക്കിയിലെ വെങ്കല മെഡൽ ജേതാവ് പി ആർ ശ്രീജേഷിന് സംസ്ഥാന സർക്കാർ ഇന്ന് പാരിതോഷികം പ്രഖ്യാപിച്ചേക്കും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുമെന്നാണ് സൂചന. ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാത്തതിൽ സംസ്ഥാന സർക്കാരിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്.
ഒളിമ്പിക്സ് ജേതാക്കൾക്ക് വൻ തുക പാരിതോഷികവും, സർക്കാർ ജോലിയുമാണ് മറ്റ് സംസ്ഥാനങ്ങൾ നൽകുന്നത്. ഹരിയാനയാണ് ഇതിൽ മുൻപന്തിയിൽ. എന്നാൽ കേരളത്തിൽ നിന്നുള്ള ശ്രീജേഷിന് അഭിനന്ദനങ്ങൾ അല്ലാതെ മറ്റൊന്നും സർക്കാർ നൽകുന്നില്ല. അടുത്തിടെ ശ്രീജേഷിന് കൈത്തറി വസ്ത്രം നൽകുമെന്ന സർക്കാർ പ്രഖ്യാപനവും വിമർശനങ്ങൾക്ക് കാരണമായിരുന്നു.
ടോക്കിയോയിൽ നിന്നും ഡൽഹിയിൽ എത്തിയ ശ്രീജേഷ് ഇന്നലെ വൈകീട്ടാണ് കേരളത്തിൽ എത്തിയത്. ശ്രീജേഷിന് കായിക മന്ത്രി വി അബ്ദു റഹ്‌മാന്റെ നേതൃത്വത്തിൽ സ്വീകരണം നൽകിയിരുന്നു.താരം കേരളത്തിൽ എത്തുമ്പോഴെങ്കിലും സർക്കാർ പാരിതോഷികം പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഇതുണ്ടായില്ല. സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകുന്ന അവഗണന സമൂഹമാദ്ധ്യമങ്ങളിൽ നിന്നുൾപ്പെടെ രൂക്ഷ വിമർശനത്തിന് കാരണമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് സർക്കാർ പാരിതോഷികം പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്.
Comments