ന്യൂഡൽഹി: കൊറോണ പ്രതിസന്ധിയെ തുടർന്ന് മുടങ്ങിയ ഡുറണ്ട് കപ്പ് ഇക്കുറി നടത്താൻ തീരുമാനമായി. നാലാഴ്ച നീണ്ടുനിൽക്കുന്ന ടൂർണ്ണമെന്റിന് കൊൽക്കത്ത വേദിയാവും. സെപ്റ്റംബർ 5 മുതൽ ഒക്ടോബർ 3 വരെയാണ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. 2019 ലാണ് ഡൽഹിയിൽ നിന്ന് കൊൽക്കത്തയിലേക്ക് വേദി മാറ്റിയത്.
ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നായി 4 സർവീസ് ടീമുൾപ്പടെ 16 ടീമുകളാണ് ടൂർണ്ണമെന്റിൽ മാറ്റുരക്കുന്നത്. ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷനും (എഐഎഫ്എഫ്) ഇന്ത്യൻ ഫുട്‌ബോൾ അസോസിയെഷനും(ഐഎഫ്എ) പശ്ചിമ ബംഗാൾ സർക്കാരും ചേർന്നാണ് 130ാമത് പതിപ്പിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
ലോകത്തിലെ മൂന്നാമത്തെയും ഏഷ്യയിലെ ആദ്യത്തെയും പഴക്കമേറിയ ഫുട്‌ബോൾ ടൂർണ്ണമെന്റാണ് ഡുറണ്ട് കപ്പ്. 1888 ലാണ് ആദ്യമായി ഡുറണ്ട് കപ്പ് സംഘടിപ്പിച്ചത്. ഹിമാചൽ പ്രദേശിലെ ദഗ്ഷായിയായിരുന്നു ആദ്യ വേദി. അന്നത്തെ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി മോർട്ടിമർ ഡുറണ്ടിന്റെ പേരിലാണ് ടൂർണ്ണമെന്റ് അറിയപ്പെടുന്നത്.
ഡുറണ്ട് കപ്പ് ചരിത്രത്തിലെ പ്രധാനപ്പെട്ട ടീമുകളായിരുന്നു മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും. ഇരു ടീമുകളും 16 തവണ വീതം കപ്പ് സ്വന്തമാക്കിയിട്ടുണ്ട്.
വിജയിക്കുന്ന ടീമിന് മൂന്ന് ട്രോഫികളാണ് ലഭിക്കുക. ഒന്ന് ഡൂറണ്ട് കപ്പ്, രണ്ടാമത്തേത് പ്രസിഡന്റ് കപ്പ്( ഡോ. രാജേന്ദ്ര പ്രസാദ് സമർപ്പിച്ചത്). മൂന്നാമത്തേത് ഷിംലാ ട്രോഫി( 1903ൽ ഷിംലയിലെ പൗരന്മാർ സമർപ്പിച്ചത്).
Comments