ഗുവാഹട്ടി : ടോക്യോ ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ ലവ്ലിന ബോര്ഗൊഹെയ്നെ സ്വീകരിക്കാൻ നേരിട്ടെത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ. ഗുവാഹട്ടി വിമാനത്താവളത്തിലെത്തിയ ലവ്ലിനയെ മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മയും കായിക മന്ത്രി ബിമൽ ബോറയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. വിപുലമായ സ്വീകരണമായിരുന്നു ലവ്ലിനയ്ക്ക് വേണ്ടി അസം സർക്കാർ ഒരുക്കിയിരുന്നത്.
രാജ്യത്തിനു വെണ്ടി മെഡൽ നേടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ലവ്ലിന പറഞ്ഞു. അസമിലേയും രാജ്യത്തേയും ജനങ്ങളുടെ പ്രാർത്ഥനയാണ് തന്നെ വിജയത്തിലെത്തിച്ചത്. സ്വർണം നേടാൻ കഴിയാത്തതിൽ നിരാശയുണ്ട്. പാരീസ് ഒളിമ്പിക്സിൽ സ്വർണം നേടുകയെന്നതാണ് ലക്ഷ്യമെന്നും ലവ്ലിന വ്യക്തമാക്കി. തനിക്ക് ഇത്ര വലിയ സ്വീകരണമൊരുക്കിയ അസം സർക്കാരിന് ലവ്ലിന നന്ദി പറഞ്ഞു.
അഭിമാനത്തോടെയും ആദരവോടെയും രാജ്യത്തിന്റെ പ്രിയപ്പെട്ട ഒളിമ്പ്യനെ സ്വീകരിക്കുന്നതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മയും ട്വീറ്റ് ചെയ്തു. നൂറുകോടി സ്വപ്നങ്ങൾക്ക് വെളിച്ചമേകിയ വിജയമാണ് ലവ്ലിന നേടിയതെന്നും ശർമ്മ കൂട്ടിച്ചേർത്തു. ഗ്രാമഗ്രാമാന്തരങ്ങളിലെ യുവ കായികതാരങ്ങൾക്ക് ലവ്ലിനയുടെ വിജയം വലിയ പ്രചോദനമാണെന്നും ശർമ്മ വ്യക്തമാക്കി.
അതേസമയം കേരളത്തിന്റെ ഒളിമ്പ്യനും ഹോക്കി വെങ്കലമെഡൽ ജേതാവുമായ പി.ആർ ശ്രീജേഷിനെ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്താത്തത് വിമർശനം ക്ഷണിച്ചു വരുത്തിയിരുന്നു. മെഡൽ നേടിയപ്പോൾ തന്നെ മറ്റ് സംസ്ഥാനങ്ങൾ അവരവരുടെ കായിക താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും കേരളം ഇന്നലെ മാത്രമാണ് ശ്രീജേഷിനുള്ള പാരിതോഷികം പ്രഖ്യാപിച്ചത്. വിവിധ കോണുകളിൽ നിന്ന് രൂക്ഷ വിമർശനങ്ങൾ ഉയർന്നതിനു ശേഷം മാത്രമായിരുന്നു സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനം.
Comments