ന്യൂഡൽഹി: രാജ്യത്തെ പെൺമക്കൾക്കും സൈനിക് സ്കൂളിലേക്ക് പ്രവേശനത്തിനായി സ്വാഗതമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ ആണ് പ്രധാനമന്ത്രിയുടെ ഈ വാക്കുകൾ. പെൺമക്കളെ സൈനിക സ്കൂളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഏറെ അഭിമാനത്തോടെയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
ആൺകുട്ടികൾക്ക് സൈനിക് സ്കൂളുകളിൽ പ്രവേശനം നേടാൻ നമ്മുടെ നാട്ടിൽ പ്രയാസമില്ല.മുമ്പ്, സൈനിക് സ്കൂളുകളിൽ ആൺകുട്ടികളെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ, അവർക്ക് മാത്രമാണ് സൈനിക പരിശീലനം നൽകിയിരുന്നത്.
രാജ്യത്തെ സേവിക്കാൻ സ്വപ്നം കാണുന്ന പെൺമക്കൾക്കും പരിശീലനം നേടി ഉന്നത സൈനിക പദവി നേടാൻ ഇനി തടസ്സമില്ല. സൈന്യത്തിൽ ചേർന്നോ അല്ലെങ്കിൽ ഒരു സൈനിക ഓഫീസർ ആയോ രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യയുടെ പെൺമക്കൾക്കും ഇവിടെ പ്രവേശനം നേടാനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
താൽപ്പര്യമുള്ള പെൺകുട്ടികൾ ഓൾ ഇന്ത്യ സൈനിക് സ്കൂൾ പ്രവേശന പരീക്ഷയിൽ (AISSEE) വിജയിക്കണം. ഈ പരീക്ഷയിലൂടെ, വിദ്യാർത്ഥികൾക്ക് 06 ആം ക്ലാസിലും 09 ആം ക്ലാസിലും സൈനിക് സ്കൂളുകളിൽ പ്രവേശനം നേടാം. പരീക്ഷയിൽ വിജയിച്ചാൽ പെൺകുട്ടികൾക്കും സൈനിക് സ്കൂളുകളിൽ പ്രവേശനം ലഭിക്കും.
ഈ ക്ലാസുകളിലെ പ്രവേശനത്തിന്, വിദ്യാർത്ഥിയുടെ പ്രായം കുറഞ്ഞത് 10 മുതൽ 12 വയസ്സ് വരെ ആയിരിക്കണം, അതേസമയം 09 -ആം ക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തിന്, വിദ്യാർത്ഥിയുടെ പ്രായം 13 മുതൽ 15 വയസ്സ് വരെയായി നിശ്ചയിച്ചിട്ടുണ്ട്. പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റായ sainikschooladmission.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കണം .ഒ.എം.ആർ അടിസ്ഥാനമാക്കിയാണ് പ്രവേശന പരീക്ഷ.
സൈനിക് സ്കൂളുകളിൽ പ്രവേശനം നേടുന്നതിന് പൊതുവിഭാഗത്തിലുള്ളവർക്ക് അപേക്ഷാ ഫീസ് 400 രൂപയാണ്. പ്രതിരോധ വിഭാഗത്തിലെയും സംവരണ വിഭാഗത്തിലെയും വിദ്യാർത്ഥികൾക്ക് അപേക്ഷാ ഫീസ് 250 രൂപയായിരിക്കും.
പെൺകുട്ടികൾക്കായി സൈനിക് സ്കൂളുകൾ തുറക്കാൻ കഴിഞ്ഞ വർഷം ശ്രമങ്ങൾ നടന്നിരുന്നുവെങ്കിലും ഹോസ്റ്റലുകൾ ഉൾപ്പെടെയുള്ള മറ്റ് ക്രമീകരണങ്ങളുടെ അഭാവം കാരണം ദൗത്യം സാക്ഷാത്കരിക്കാനായില്ല. ഇപ്പോൾ അതുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ഈ വർഷം മുതൽ പെൺകുട്ടികൾക്ക് സൈനിക് സ്കൂളുകളിൽ പ്രവേശനം നേടാമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.















