ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ നിന്നും നയതന്ത്ര ഉദ്യോഗസ്ഥരെയടക്കം തിരിച്ചെത്തിക്കുവാനുള്ള പരിശ്രമത്തിലാണ് ഇന്ത്യ. ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന അഫ്ഗാനികളുടെ വിസ അപേക്ഷകൾ എത്രയും വേഗം പരിഗണിക്കുന്നതിനായി പുതിയ ഇ-വിസ സൗകര്യം ഒരുക്കി രാജ്യം. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇ-എമർജൻസി എക്‌സ്- മിസ്‌ക് വിസ എന്ന പുതിയ അപേക്ഷ വിഭാഗമാണ് മന്ത്രാലയം ഒരുക്കിയിട്ടുള്ളത്.
താലിബാനെ ഭയന്ന് പ്രാണരക്ഷാർത്ഥം സ്വന്തം രാജ്യത്തു നിന്നും പലായനം ചെയ്യുവാനായി ആയിരകണക്കിന് അഫ്ഗാനികളാണ് തിങ്കളാഴ്ച കാബൂൾ വിമാനത്താവളത്തിലെത്തിയത്. എന്നാൽ ഇതിൽ ചിലർ സേനയുടെ വിമാനങ്ങളിൽ പ്രവേശിക്കുകയും വിമാനം പുറപ്പെടുന്ന വേളയിൽ അതിൽ നിന്നും താഴേക്ക് വീണ് മരണപ്പെടുകയും ചെയ്തു. കുറഞ്ഞത് 7 പേരെങ്കിലും ഈ വിധം മരണപ്പെട്ടു. ഇതൊഴിവാക്കാനാണ് പുതിയ സജ്ജീകരണം ഒരുക്കിയത്.
അഫ്ഗാനിലെ സ്ഥിതി ദിനംപ്രതി മോശമാവുന്ന സാഹചര്യത്തിൽ അഫ്ഗാൻ ഇന്ത്യൻ എംബസി അടച്ചു. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെയും വഹിച്ചുകൊണ്ടുള്ള വ്യോമ സേന വിമാനങ്ങൾ ഗുജറാത്തിലെത്തി.
Comments