ഇസ്ലാമാബാദ്: ക്രിസ്ത്യൻ വിഭാഗങ്ങൾ പാകിസ്താനിൽ അനുഭവിക്കുന്നത് കടുത്ത മത വിവേചനം. സെന്റർ ഓഫ് പൊളിറ്റിക്‌സ് ആന്റ് ഫോറിൻ അഫയേഴ്‌സിന്റെ(സിപിഎഫ്എ) പുതിയ റിപ്പോർട്ടിലാണ് പാകിസ്താനിൽ ക്രിസ്ത്യാനികൾക്ക് നേരെ നടക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനം വ്യക്തമാക്കുന്നത്. ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവർക്കെതിരെ വിവേചനം രാജ്യത്ത് ആഴത്തിൽ വേരൂന്നിയിരിക്കുന്നു.
ക്രൈസ്തവരെ അവിശ്വാസികൾ എന്ന അർഥം വരുന്ന കാഫിർ, ചുർഹ എന്നീ വിളികൾ കൊണ്ട് നിരന്തരം അപമാനിക്കുകയാണ്. 2001ന് ശേഷമാണ് പാകിസ്താനിൽ വ്യാപകമായി ക്രിസ്തു മത വിശ്വാസികൾക്ക്‌നേരെ അതിക്രമങ്ങൾ വർധിച്ചത്. അമേരിക്കയുടെ അഫ്ഗാനിസ്താനിലെ ഇടപെടലാണ് ക്രിസ്ത്യാനികൾക്കു നേരെയുളള ആക്രമണങ്ങൾ വർധിക്കാൻ ഇടയാക്കിയത്. ക്രിസ്ത്യാനികൾ മത വിവേചനം കാരണം സാമൂഹികമായി വളരെ പിന്നോക്കാവസ്ഥയിലാണ്. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ഇവർക്ക് തൊഴിലിടങ്ങളിലും കടുത്ത അപമാനവും നേരിടേണ്ടി വരുന്നു. ഭൂരിപക്ഷ മതവിഭാഗങ്ങളെ അപേക്ഷിച്ച് കൂറഞ്ഞ കൂലിയാണ് ലഭിക്കുന്നത്.
വിദ്യാഭ്യാസ രംഗത്തും തൊഴിലിടങ്ങളിലും നിരന്തരം അവഗണന നേരിടുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗ്രാമീണ മേഖലയിലുളള ക്രൈസ്തവരാണ് കൂടുതൽ മതവിവേചനത്തിന് ഇരയാകുന്നത്. ഇവിടങ്ങളിൽ ക്രിസ്ത്യൻ പളളികളും വീടുകളും തകർക്കുന്നത് വ്യാപകമാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്ഥലം കൈയേറുന്നതും, പെൺകുട്ടികളെ തട്ടികൊണ്ടു പോയി മതം മാറ്റുന്നതും നിരന്തര സംഭവങ്ങളാണ്.
പാകിസ്താനിലെ മതനിന്ദക്കെതിരായ നിയമവും ന്യൂനപക്ഷങ്ങൾക്ക് നേരെ തെറ്റായി ചുമത്തപ്പെടുന്നുണ്ട്. വ്യാജമായ ആരോപണങ്ങളുടെ പേരിലും ക്രിസ്ത്യാനികൾ ആൾക്കൂട്ട ആക്രമണത്തിനും മറ്റു പീഡനങ്ങൾക്കും ഇരയാകുന്നു. ദേശീയ നീതിന്യായ കമ്മീഷന്റെ 1987-2018 വർഷങ്ങളിലെ കണക്കുകൾ പ്രകാരം മതനിന്ദ ആരോപിച്ച് ക്രിസ്ത്യാനികൾക്ക് നേരെ 229 കേസുകൾ എടുത്തിട്ടുണ്ട്. പാകിസ്താനിലെ മതനിന്ദക്കെതിരായ നിയമം ന്യൂനപക്ഷങ്ങൾക്കെതിരെ ദുരുപയോഗിക്കുന്നതിൽ അമേരിക്ക ഉൾപ്പെടെ വിവിധ രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. ഭൂരിപക്ഷത്തിന്റെ മതനിയമങ്ങളെ പിൻപറ്റി ന്യൂനപക്ഷങ്ങളായ പെൺകുട്ടികളെ വ്യാപകമായി നിർബന്ധിത വിവാഹത്തിന് വിധേയരാകുന്നു. തൊഴിൽ രംഗത്ത് സർക്കാർ-സ്വകാര്യ മേഖലകളിൽ ഒരു പോലെ വിവേചനത്തിന് ഇരയാകുന്നു. പാകിസ്താനിലെ വിദ്യാഭ്യാസ സമ്പ്രദായവും ന്യൂനപക്ഷ വിരുദ്ധമാണ്. വിദ്യാഭ്യാസ മേഖലയിലെ വേർതിരിവും ന്യനപക്ഷങ്ങളോടുളള വിവേചനത്തിന് കാരണമാകുന്നതായി റിപ്പോർട്ട് വിലയിരുത്തുന്നു.
Comments