ന്യൂയോർക്ക്: അഫ്ഗാനിസ്താനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിലാണ് ഇന്ത്യയുടെ പ്രഥമപരിഗണനയെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. അഫ്ഗാൻ വിഷയത്തെ വളരെ ശ്രദ്ധാപൂർവമാണ് കൈകാര്യം ചെയ്യുന്നതെന്നും ജയശങ്കർ പറഞ്ഞു. ന്യൂയോർക്കിൽ സംഘടിപ്പിച്ച യുഎൻഎസ്സി യോഗത്തിൽ പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഫ്ഗാനിലുള്ള ഇന്ത്യയുടെ നിക്ഷേപങ്ങളും ഇടപാടുകളും തുടരുമോയെന്ന ചോദ്യത്തിന് അഫ്ഗാൻ ജനതയുമായുള്ള ചരിത്രപരമായ ബന്ധം ഇന്ത്യ തുടരുമെന്ന മറുപടിയാണ് ജയശങ്കർ നൽകിയത്. അഫ്ഗാനുമായുള്ള വ്യാപാരബന്ധം എപ്രകാരമാകണമെന്നതിനേക്കാൾ ഇന്ത്യൻ പൗരന്മാരുടെ തിരിച്ചുവരവിനാണ് ഇപ്പോൾ
പ്രാധാന്യമെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.
അഫ്ഗാനിസ്താനുമായി ഇന്ത്യയ്ക്ക് ദീർഘകാലമായ ബന്ധമാണുള്ളത്. വ്യാപാര-നിക്ഷേപങ്ങളിൽ അഫ്ഗാനിസ്താന്റെ ഏറ്റവും വലിയ പങ്കാളികളിൽ ഒന്നാണ് ഇന്ത്യ. എന്നാൽ താലിബാൻ അധികാരം പിടിച്ചെടുത്തതോടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതിയും കയറ്റുമതിയും ഭീകരർ നിർത്തലാക്കിയിരുന്നു.
Comments