ഹൈദരാബാദ്: തെലങ്കാനയിൽ കൊറോണ രണ്ടാം തരംഗം അവസാനിച്ചു. നിലവിൽ സംസ്ഥാനത്ത് വൈറസ് സാഹചര്യം പൂർണ്ണമായും നിയന്ത്രണത്തിലാണെന്ന് സംസ്ഥാന പൊതുജനാരോഗ്യ ഡയറക്ടർ ജി ശ്രീനിവാസ റാവു പറഞ്ഞു.
എന്നിരുന്നാലും, സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ ഭരണകൂടം പൂർണ ജാഗ്രത പുലർത്തുന്നുണ്ടെന്നും ജനങ്ങൾ അവരുടെ ജാഗ്രത കൈവിടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വൈറസ് വ്യാപനം നിയന്ത്രണത്തിലാണെങ്കിലും, സംസ്ഥാനത്തെ ചില ജില്ലകളിൽ ഡങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മലമ്പനി, ഡങ്കിപ്പനി കേസുകൾ വർദ്ധിക്കുന്നത് നേരിടാൻ സംസ്ഥാന സർക്കാർ വിവിധ നടപടികൾ ആരംഭിച്ചിട്ടുണ്ട്. രോഗവ്യാപനം തടയാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനം മലമ്പനി ഇല്ലാതാക്കുന്ന ഘട്ടത്തിലാണെങ്കിലും, ഭദ്രാദ്രി-കോതഗുഡെം, മുളുഗു ജില്ലകളിൽ ഈ വർഷം മലേറിയ കേസുകൾ കണ്ടതായി റാവു പറഞ്ഞു.
തെലങ്കാനയിൽ 424 പുതിയ കൊറോണ കേസുകളാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ മുഴുവൻ പോസിറ്റീവ് കേസുകളുടെ എണ്ണം 6,53,626 ആയി. മരണനിരക്ക് 0.58 ശതമാനമാണ്.
Comments