കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനുശേഷം പശ്ചിമ ബംഗാളിൽ നടന്ന അക്രമസംഭവങ്ങളെ കുറിച്ച് സി. ബി. ഐ അന്വേഷണം തുടങ്ങി. കൊൽക്കത്ത ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് കേസ് സി. ബി. ഐ ഏറ്റെടുത്തത്.
പുതിയതായി ഒമ്പതോളം കേസുകൾ രജിസ്റ്റർ ചെയ്ത് നടത്തുന്ന അന്വേഷണം ഹൈക്കോടതിയുടെ പൂർണമായ നീരീക്ഷണത്തിലായിരിക്കും. അക്രമ സംഭവങ്ങൾ നടന്ന പ്രദേശങ്ങൾ സി. ബി. ഐ സംഘം സന്ദർശനം നടത്തി. ഇരകളുടെ മൊഴി രേഖപ്പെടുത്തുകയും പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു.
കോടതി ആവശ്യപ്പെട്ടതനുസരിച്ച് രൂപീകരിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംസ്ഥാന കേഡറിലെ മുതിർന്ന ഉദ്യോഗസ്ഥരാണ് സംഘാംഗങ്ങൾ. സി. ബി. ഐ അന്വേഷണത്തെ സംസ്ഥാന സർക്കാർ എതിർത്തിരുന്നു. ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുക്കുകയാണ് മമത ബാനർജി സർക്കാർ. അക്രമസംഭവങ്ങളിലെ ഇരകൾക്ക് എത്രയും പെട്ടെന്ന് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി സംസ്ഥാന സർക്കാറിനോടാവശ്യപ്പെട്ടു.
കഴിഞ്ഞ മെയ് രണ്ടിനാണ് ബംഗാളിലെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായ അക്രമം അരങ്ങേറിയത്. നിയമസഭാ തെരഞ്ഞെടുപ്പിലെ തൃണമൂൽ കോൺഗ്രസിന്റെ വിജയാഘോഷങ്ങളുടെ മറവിൽ പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്ന് നാലംഗ സംഘം സംഘർഷം നടന്ന പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. സംസ്ഥാന സർക്കാറിന്റെ ഒത്താശയോടെയാണ് അക്രമ സംഭവങ്ങൾ നടന്നതെന്നാണ് ബി. ജെ. പി അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.
Comments