ന്യൂഡൽഹി: വാക്‌സിൻ കുത്തിവെയ്‌പ്പെടുത്തതിന് ശേഷവും കൊറോണ പ്രോട്ടോക്കോളുകളും സാമൂഹിക അകലവും ജനങ്ങൾ പാലിക്കണമെന്ന് അഭ്യർത്ഥിച്ച് കേന്ദ്ര സർക്കാർ. പ്രതിരോധ വാക്‌സിനുകൾ രോഗത്തിന്റെ തീവ്രത കുറയ്‌ക്കാനാണ് സഹായിക്കുക, മറിച്ച് രോഗത്തെ പൂർണമായും തടയില്ലെന്ന ഐസിഎംആറിന്റെ നിർദേശത്തെ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ പരാമർശം. അതിനാൽ വാക്‌സിനേഷന് ശേഷവും മാസ്‌ക് ധരിക്കുന്നത് പ്രധാനമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഐസിഎംആർ ജനറൽ ഡയറക്ടർ ബൽറാം ഭാർഗവ, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ എന്നിവരോടൊപ്പം ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മാസ്‌കിന്റെ പ്രസക്തിയെക്കുറിച്ച് പരാമർശമുണ്ടായത്. രാജ്യമിപ്പോഴും വൈറസിന്റെ രണ്ടാം തരംഗത്തിന് നടുവിലാണ്. കൊറോണയുടെ രണ്ടാം കുതിച്ചുച്ചാട്ടം ഇതുവരെ അവസാനിച്ചിട്ടില്ല. സെപ്റ്റംബർ – ഒക്ടോബർ മാസങ്ങൾ അതീവ നിർണായകമാണ്. അതിനാൽ മുൻകരുതലുകൾ പാലിക്കുന്നതിൽ ജാഗ്രത കൈവിടരുതെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 41,164 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 30,000ത്തിൽ അധികം പേരും കേരളത്തിൽ നിന്നുള്ളവരാണ്. അതേസമയം രാജ്യത്ത് കൊറോണ മുക്തി നിരക്ക് 97.63 ശതമാനമായി ഉയർന്നിട്ടുണ്ട്.
Comments