കോഴിക്കോട്: കരിപ്പൂർ സ്വർണക്കവർച്ചാ കേസുമായി ബന്ധപ്പെട്ട് കർണ്ണാടകയിൽ നിന്ന് പിടിയിലായ കൊടുവള്ളി കിഴക്കോത്ത് ആവിലോറ സ്വദേശി പെരുച്ചാഴി ആപ്പു എന്ന പാറക്കൽ മുഹമ്മദ് പടുത്തുയർത്തിയത് കേരളത്തിലെ ‘ഡി കമ്പനി’.വിദേശത്തുനിന്നും സ്വർണക്കളളക്കടത്ത് നടത്തി ആപ്പുവിന്റെ മാഫിയാ പ്രവർത്തനങ്ങൾക്ക് ഒരു കാലത്ത് മുംബൈ മഹാനഗരത്തെ നിയന്ത്രിച്ചിരുന്ന ദാവൂദിന്റെ ഡി കമ്പനിയുടെ പ്രവർത്തനങ്ങളുമായി സമാനതകളേറെ.
കൊലപാതക ശ്രമം അടക്കമുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പെരുച്ചാഴി ആപ്പുവിന്റെ അറസ്റ്റോടെ കരിപ്പൂർ സ്വർണകവർച്ചാ കേസിന്റെ നിർണായക ഘട്ടം അന്വേഷണ സംഘം പിന്നിട്ടു. ഈ കേസിലെ പ്രധാന പ്രതിയാണ് ഇയാൾ.
പിടിയിലായതോടെയാണ് ഇയാളുടെ മാഫിയാ പ്രവർത്തനങ്ങളുടെ ആഴവും പരപ്പും മനസ്സിലാക്കാൻ പോലീസിനായത്. കരിപ്പൂർ സ്വർണകവർച്ചാക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് രണ്ടുമാസമായി നിരീക്ഷണത്തിലായിരുന്നു ഇയാൾ. കൊടുവള്ളിയിലുള്ള ആപ്പുവിന്റെ വീടിനുചുറ്റം സിസിടിവി ക്യാമറകളടക്കമുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
കേസന്വേഷണത്തിന്റെ ഭാഗമായി വീട്ടിൽ പോലീസ് എത്തുന്ന സമയത്ത് തന്നെ ഒളിസങ്കേതത്തിൽ ഇരുന്ന് മൊബൈലിൽ നിരീക്ഷിക്കും. ഒളിവിലായിരുന്നുവെങ്കിലും ആപ്പു ‘ലൈവ് ‘ ആയിരുന്നു എന്ന് ചുരുക്കം. പോലീസിന്റെ നീക്കങ്ങൾ വീക്ഷിച്ച് അനുചരൻമാർക്ക് മാർഗനിർദ്ദേശങ്ങൾ നൽകികൊണ്ടിരുന്നു.
ഇയാളെ അന്വേഷിച്ച് വീട്ടിൽ ചെന്ന കാരണത്താൽ അന്വേഷണ ഉദ്യോഗസ്ഥരുടെ വീട്ടുകാരെ തട്ടികൊണ്ടുപോകുമെന്നും ആക്രമിക്കുമെന്നും പല തവണ ഭീഷണിപ്പെടുത്തി. ഇതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണ്.
പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ശക്തമാക്കിയതോടെ ഗോവയിലേക്ക് മുങ്ങി. അവിടെ ആപ്പുവും സംഘവും ആഡംബര ഹോട്ടലുകളിലും റിസോർട്ടുകളിലും ആയിരുന്നു താമസം. സഞ്ചരിക്കാൻ വിലകൂടിയ വാഹനങ്ങളും.
പോലീസിനെ വെല്ലുവിളിച്ച് വിലസി. കസ്റ്റഡിയിലെടുക്കുമ്പോൾ വിലകൂടിയ ഐ ഫോണുകൾ, നിരവധി സിംകാർഡുകൾ എന്നിവയും കണ്ടെടുത്തു. വിദേശത്തേക്ക് കടക്കാനുള്ള ശ്രമം നടത്തുന്നതിനിടയിലാണ് കർണ്ണാടകയിലെ ബൽഗാമിൽ നിന്ന് പിടിയിലാവുന്നത്.
കൊടുവള്ളിയിലും ബെംഗളൂരിലും വയനാട്ടിലെ ചില റിസോർട്ടുകളിലും സങ്കേതങ്ങൾ പ്രവർത്തിക്കുന്നു. വിദേശത്തുനിന്ന് സ്വർണംകൊണ്ടുവരുന്നവരെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുന്നതിനും തടവിൽ പാർപ്പിക്കുന്നതിനും സങ്കേതങ്ങൾ ഉപയോഗിക്കുന്നതായി പോലീസ് പറഞ്ഞു. തീർത്തും നിഗൂഢതകൾ നിറഞ്ഞതായിരുന്നു ആപ്പുവിന്റെ പ്രവർത്തനം. ഒരേ സമയം സ്വർണക്കടത്തുകാരൻ ആയും സ്വർണകവർച്ചക്കാരൻ ആയും ഹവാല പണം ഇടപാടുകാരനായും അത് കവർച്ച ചെയ്യുന്നവനായും രംഗപ്രവേശം ചെയ്യും.
Comments