ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റിൽ ഇന്ത്യയുടെ ചെറുത്തുനിൽപ്പ് അവസാനിച്ചു. ആതിഥേയർക്ക് മുന്നിൽ രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യൻ നിര 278 റൺസിൽ എല്ലാവരും പുറത്തായി. 354 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ ഇംഗ്ലണ്ടിനെതിരെ 215ന് 2 എന്ന നിലയിൽ നിന്നും 63 റൺസുകൂടി ചേർക്കുന്നതിനിടെ മുഴുവൻ പേരും പുറത്തായി. 91 റൺസ് നേടിയ പൂജാരയാണ് ടോപ് സ്‌കോറർ. വിരാട് കോഹ്ലി(55) ജഡേജ(30) എന്നിവരാണ് ബാറ്റിംഗിൽ തിളങ്ങിയത്.
91 റൺസെടുത്തു നിന്ന ചേതേശ്വർ പൂജാരയാണ് ഇന്ന് ആദ്യം വീണത്. ഒരു റൺപോലും കൂട്ടിചേർക്കാനാകും മുന്നേ റോബിൻസൺ പൂജാരയെ വിക്കറ്റിന് മുന്നിൽ കുടുക്കി. സ്‌കോർ 237ൽ നിൽക്കേ പരമ്പരയിലെ ആദ്യ അർദ്ധസെഞ്ച്വറിയോടെ പ്രതീക്ഷ സമ്മാനിച്ച വിരാട് കോഹ്‌ലി 55 റൺസിൽ റോബൻസണിന്റെ തന്നെ പന്തിൽ റൂട്ടിന് ക്യാച്ച് നൽകി മടങ്ങി. തുടർന്ന് അപ്രതീക്ഷിത ബാറ്റിംഗ് തകർച്ച . അഞ്ചു പേർ 51 റൺസെടുക്കുമ്പോഴേക്കും പവലിയനിലെത്തി. ആകെ 30 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. ഋഷഭ് പന്ത്(1), മുഹമ്മദ് ഷമി(6), ഇഷാന്ത് ശർമ്മ(2), മുഹമ്മദ് സിറാജ്(0) എന്നിവരാണ് പുറത്തായത്. ബുമ്ര ഒരു റൺസുമായി പുറത്താകാതെ നിന്നു.
ഇംഗ്ലണ്ടിനായി റോബിൻസണാണ് ശക്തമായ തിരിച്ചുവരവ് നടത്തിയത്. 26 ഓവറിൽ 65 റൺസിനാണ് റോബിൻസൺ 5 വിക്കറ്റുകൾ പിഴുതത്. ഒവർട്ടൺ 3 വിക്കറ്റും ആൻഡേഴ്‌സണും മൊയീൻ അലിയും ഓരോ വിക്കറ്റും വീഴ്‌ത്തി. ഇതോടെ പരമ്പരയിൽ ഇരുടീമുകളും ഒരോ മത്സരം വീതം ജയിച്ച് തുല്യനിലയിലാണ്.















