കാബൂൾ: ഉപഭൂഖണ്ഡത്തിലെ നിർണായക ശക്തിയാണ് ഇന്ത്യയെന്ന് തുറന്ന് സമ്മതിച്ച് അഫ്ഗാനിലെ താലിബാൻ ഭരണകൂടം. ഇന്ത്യയുമായി അഫ്ഗാൻ പുലർത്തിയിരുന്ന വ്യാപാര, രാഷ്ട്രീയബന്ധം തുടരാനും താലിബാൻ നേതൃത്വം താൽപര്യം പ്രകടിപ്പിച്ചു. താലിബാന്റെ മുതിർന്ന നേതാവ് ഷെർ മൊഹമ്മദ് അബ്ബാസ് സ്റ്റനേക്സായ് ആണ് പുതിയ ഭരണകൂടത്തിന്റെ താൽപര്യം അറിയിച്ചത്.
ഇന്ത്യയുമായി അഫ്ഗാൻ പുലർത്തിയിരുന്ന സാമ്പത്തിക, സാംസ്കാരിക സഹകരണവും തുടരണമെന്നാണ് താൽപര്യമെന്ന് ഷെർ മൊഹമ്മദ് വ്യക്തമാക്കി. താലിബാന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത വീഡിയോ പ്രസ്താവനയിലാണ് ഷെർ മൊഹമ്മദ് നിലപാട് പറയുന്നത്. ഇന്ത്യയും പാകിസ്താനും താലിബാന് നിർണായകമാണ്. ഇന്ത്യയുമായി വ്യോമ ഇടനാഴി വഴിയുളള വ്യാപാരസാദ്ധ്യത തുറന്നുകിടക്കുകയാണെന്നും ഷെർ മൊഹമ്മദ് പറഞ്ഞു.
ഇന്ത്യയെക്കൂടാതെ പാകിസ്താൻ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായുളള ബന്ധത്തെക്കുറിച്ചുളള കാഴ്ചപ്പാടുകളും ഷെർ മൊഹമ്മദ് വിശദീകരിച്ചു. അഫ്ഗാനിൽ നിന്നുളള ആയിരക്കണക്കിന് ആളുകൾക്ക് അഭയം നൽകിയതിന് പാകിസ്താന് നന്ദി പറയുന്ന ഷെർ മൊഹമ്മദ് സഹോദര ബന്ധമാണ് പാകിസ്താനുമായി ഉണ്ടാവുകയെന്നും വ്യക്തമാക്കി. നിലവിൽ അഫ്ഗാനിൽ നിന്നുളള വ്യാപാരികൾക്ക് ചരക്കുകൾ ഇന്ത്യയിലെത്തിക്കാൻ പാകിസ്താൻ അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ നിന്നുളള ചരക്കുകൾ അഫ്ഗാനിലേക്ക് അയയ്ക്കാൻ അനുമതിയില്ല.
താലിബാൻ അഫ്ഗാന്റെ ഭരണം പിടിച്ച ആഗസ്റ്റ് 15 മുതൽ താലിബാൻ വക്താക്കളായ സുഹൈൽ ഷഹീനും സബിയുളള മുജാഹിദും പാകിസ്താനി മാദ്ധ്യമങ്ങളോട് ഇന്ത്യയുമായുളള ബന്ധത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു. എന്നാൽ ഇതാദ്യമായിട്ടാണ് അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തിലെ മുതിർന്ന നേതാവ് നിലപാട് വ്യക്തമാക്കുന്നത്. നേരത്തെ കശ്മീർ വിഷയം ഇന്ത്യയും പാകിസ്താനും ഒരുമിച്ചിരുന്ന് ചർച്ച ചെയ്ത് പരിഹരിക്കണമെന്നുൾപ്പെടെയുളള നിലപാടുകൾ നേതാക്കൾ പങ്കുവെച്ചിരുന്നു.
Comments