ശ്രീനഗർ: ജമ്മു-കാശ്മീരിന് അമിതാധികാര നൽകിയിരുന്ന ഇന്ത്യൻ ഭരണ ഘടനയുടെ 370ാം വകുപ്പ് കേന്ദ്രസർക്കാർ റദ്ദാക്കിയിട്ട് രണ്ട് വർഷം പിന്നിടുകയാണ്. അതുകൊണ്ടുതന്നെ പതിവിൽ നിന്നും വിഭിന്നമായ നിരവധി കാഴ്ചകൾക്കാണ് താഴ്‌വര സാക്ഷ്യം വഹിക്കുന്നത്. വർഷങ്ങൾക്ക് ശേഷം ഇന്ന് ശ്രീനഗറിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വർണാഭമായ ഘോഷയാത്ര നടന്നു.
അതെ കശ്മീരിന്റെ മക്കൾ തങ്ങളുടെ സ്വത്വം തിരിച്ചുപിടിക്കുകയാണ്. ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനാഘോഷം പതിവിൽ നിന്നും വ്യത്യസ്തമായിരുന്നു അവർക്ക്. പിറന്നുവീണ മണ്ണിൽ മൂന്ന് പതിറ്റാണ്ടിനുശേഷം ജന്മാഷ്ടമി ആഘോഷത്തിൽ പങ്കെടുക്കുന്നവരായിരുന്നു ഇവരിൽ പലരും. അതുകൊണ്ടുതന്നെ ആഹ്‌ളാദവും സന്തോഷവും പരസ്പരം പങ്കുവെച്ചുകൊണ്ട് അവർ ശ്രീകൃഷ്ണലീലകൾ തെരുവിൽ ആടിത്തിമർത്തു. നല്ല ജനപങ്കാളിത്തത്തോടെയാണ് പരിപാടികൾ നടന്നത്.
ദിവസങ്ങൾക്കുമുൻപ് മാത്രം ജന്മനാട്ടിൽ തിരിച്ചെത്തിയ കശ്മീരി പണ്ഡിറ്റുകൾക്കൊപ്പം മറ്റ് വിഭാഗങ്ങളും ആഘോഷങ്ങളിൽ പങ്കുചേർന്നു. പതിറ്റാണ്ടുകളുടെ ഇടവേളയ്‌ക്ക് ശേഷം കൂടിച്ചേരലിനുമുള്ള വേദിയായി ജന്മാഷ്ടമിദിന പരിപാടികൾ . ആബാല വൃദ്ധം ജനങ്ങളുടെ പങ്കാളിത്തത്തോടെയായിരുന്നു ‘ജാനകി യാത്ര’എന്ന് പേരിട്ട ശോഭയാത്ര നടന്നത്.
ശ്രീകൃഷ്ണ ഭജനകൾ പാടി നൃത്തം ചെയ്ത് തെരുവുകളെ അമ്പാടിയാക്കി. രാധാ – കൃഷ്ണ വേഷധാരികളുടെ നൃത്തം നയനമനോഹരമായി. ശ്രീനഗറിലെ ഗണ്പതയാർ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ശോഭയാത്ര നഗരം ചുറ്റി ലാൽചൗക്കലിൽ സമാപിച്ചു. യാത്ര കടന്നുപോകുന്ന വഴിയിലുടനീളം മധുരപലഹാരങ്ങൾ വിതരണം നടത്തി പരസ്പര സ്‌നേഹത്തിന്റെ സന്ദേശം പകർന്നു.
ആർട്ടിക്കിൾ 370 റദ്ദാക്കി രണ്ട് വർഷം പൂർത്തിയാകുമ്പോൾ കശ്മീരിലെ സാഹചര്യങ്ങൾ മെച്ചപ്പെട്ടു എന്നതിന്റെ തെളിവുകൂടിയായി ജന്മാഷ്ടമി ആഘോഷങ്ങൾ. താഴ്‌വരയിയിൽ നിന്നും ആട്ടിയോടിക്കപ്പെ കശ്മിരി പണ്ഡിറ്റുകളെ പുനരധിവസിപ്പിച്ചു തുടങ്ങിരിക്കുന്നു കേന്ദ്ര സർക്കാർ. അത്തരത്തിൽ തിരികെയെത്തിയ നിരവധി പണ്ഡിറ്റുകൾ കൃഷ്ണ ജയന്തി ആഘോഷത്തിൽ പങ്കുചേർന്നു.
കേന്ദ്രത്തിന്റെ കണക്കനുസരിച്ച് ഇതുവരെ 38000 -ലധികം പണ്ഡിറ്റുകൾ താഴ്വരയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പുനരധിവാസ പാക്കേജിന്റെ ഭാഗമായി മാത്രം 3841 കശ്മീരി പണ്ഡിറ്റുകളും താഴ്വരയിൽ താമസമാക്കിയതായാണ് വിലയിരുത്തൽ. മടങ്ങിയെത്തിയവർക്ക് വിവിധ ജില്ലകളിൽ ജോലിയും ലഭിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ഒരു ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയായാണ് ഇക്കാര്യം രാജ്യസഭയിൽ അറിയിച്ചത്.
Comments