ലക്നൗ : സെക്രട്ടറിയേറ്റും, പ്രധാന സർക്കാർ സ്ഥാപനങ്ങളും ആയുധ നിരോധിത മേഖലയായി പ്രഖ്യാപിക്കാൻ തീരുമാനിച്ച് ഉത്തർപ്രദേശ് സർക്കാർ. മുതിർന്ന ഐഎസ് ഉദ്യോഗസ്ഥന്റെ പ്രൈവറ്റ് സെക്രട്ടറി ആത്മഹത്യയ്ക്ക് ശ്രമിച്ച പശ്ചാത്തലത്തിലാണ് നടപടി. സർക്കാർ സ്ഥാപനങ്ങളിലെ സുരക്ഷ വിലയിരുത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധികൃതർക്ക് നിർദ്ദേശം നൽകി.
അഡീഷണൽ ചീഫ് സെക്രട്ടറി ( ആഭ്യന്തരം) അവിനാഷ് അശ്വതിയാണ് ഇക്കാര്യം അറിയിച്ചത്. സെക്രട്ടറിയേറ്റ് കെട്ടിടത്തിൽ ആയുധങ്ങൾ കയറ്റുന്നതിന് നിരോധനം ഏർപ്പെടുത്താനാണ് തീരുമാനം. അധികം വൈകാതെ തന്നെ സെക്രട്ടറിയേറ്റും, മറ്റ് സർക്കാർ സ്ഥാപനങ്ങളും ആയുധ നിരോധിത മേഖലയായി പ്രഖ്യാപിക്കുമെന്നും അവിനാഷ് അശ്വതി പറഞ്ഞു.
സെക്രട്ടറിയേറ്റിലെ സുരക്ഷ, ഉപകരണങ്ങൾ, ശ്രോതസ്സുകൾ, മറ്റ് സുരക്ഷാ സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് വിലയിരുത്താൻ രണ്ട് സമിതികൾ നിയോഗിക്കും. ഇരു സമിതികളുടെയും നിർദ്ദേശങ്ങൾക്കനുസരിച്ച് ഭാവി നടപടികൾ സ്വീകരിക്കും സെക്രട്ടറിയേറ്റിലേക്കുള്ള പ്രവേശന കവാടത്തിലും, പുറത്തേക്കുള്ള വഴിയിലും സുരക്ഷ കൂടുതൽ ശക്തമാക്കും. ഇരു സ്ഥലങ്ങളിലും മെറ്റൽ ഡിറ്റക്ടറും, കൂടുതൽ സിസിടിവി ക്യാമറകളും സ്ഥാപിക്കുമെന്നും അവിനാഷ് അശ്വതി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് പ്രൈവറ്റ് സെക്രട്ടറി വിഷമ്ബാർ ദയാൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സ്വയം വെടിവെച്ച് മരിക്കാൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.
Comments