വാഷിംഗ്ടൺ : അഫ്ഗാനിലെ താലിബാൻ അധിനിവേശത്തിന് പിന്നാലെ ഇന്ത്യയ്ക്കെതിരെ നീക്കങ്ങൾ ആരംഭിച്ച് ചൈന. ഇതിന്റെ ഭാഗമായി അഫ്ഗാനിലെ ബഗ്രാം വ്യോമ താവളം സ്വന്തം വരുതിയിലാക്കാനാണ് ചൈനയുടെ ശ്രമം. ഇതിന് പുറമേ ഇന്ത്യയ്ക്കെതിരെ പാകിസ്താനെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും ചൈന ആരംഭിച്ചു കഴിഞ്ഞു.
മുതിർന്ന അമേരിക്കൻ നയതന്ത്രജ്ഞനായ നിക്കി ഹാലേയാണ് ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ നടത്തിയത്. അഫ്ഗാനിൽ നിന്നും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുള്ള തീരുമാനത്തിന് പിന്നാലെ പ്രസിഡന്റ് ജോ ബൈഡന് സഖ്യ രാജ്യങ്ങളോടുള്ള വിശ്വാസം നഷ്ടമായെന്ന് ഹലേ പറഞ്ഞു. ഇനി ഒരുപാട് വെല്ലുവിളികളാണ് അമേരിക്കയ്ക്ക് മുൻപിൽ ഉള്ളത്. ലോകത്തെല്ലായിടത്തുമുള്ള അമേരിക്കൻ ജനത സുരക്ഷിതരാണോ എന്നകാര്യം തങ്ങൾക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിന് പുറമേ രാജ്യത്തിന്റെ സൈബർ സുരക്ഷയും ഉറപ്പുവരുത്തുക എന്നത് തങ്ങളുടെ ദൗത്യമാണെന്നും ഹാലേ വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ ചൈനയെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. അഫ്ഗാനിലെ ബഗ്രാം വ്യോമതാവളം ലക്ഷ്യമിട്ടാണ് ചൈനയുടെ നീക്കം. ഇന്ത്യയ്ക്കെതിരെ പാകിസ്താനെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമവും ചൈന നടത്തുന്നുണ്ടെന്നും അവർ പറഞ്ഞു.
സഖ്യ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ കരുത്തുറ്റതാക്കുകയാണ് പ്രസിഡന്റ് ജോ ബൈഡൻ ചെയ്യേണ്ടത്. സൈന്യത്തെ നവീകരിക്കേണ്ടതുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും ഹാലേ കൂട്ടിച്ചേർത്തു.
Comments