കൊല്ലം: സന്ധ്യയ്‌ക്ക് നിയമം ലംഘിച്ചുള്ള ടിപ്പർ ലോറികളുടെ മത്സരയോട്ടം ചോദ്യം ചെയ്ത പതിനെട്ടുകാരനെയും പിതാവിനെയും ഡ്രൈവർമാർ ക്രൂര മർദ്ദനത്തിനിരയാക്കിയതായി പരാതി. പതിനെട്ടുകാരനായ ഇർഫാനും പിതാവായ നിസാമുദ്ദീനുമാണ് മർദ്ദനമേറ്റത്.
ആറുമണിക്ക് ശേഷം അമിത ലോഡുമായി ലോറികൾ പോകുന്നത് ചോദ്യം ചെയ്തതാണ് ക്രൂരതയ്‌ക്ക് കാരണം.കൊല്ലം ചിതറയിലാണ് സംഭവം.
കരിങ്കൽ ലോഡുമായി സന്ധ്യയ്‌ക്ക് ആറു മണിക്ക ശേഷമുള്ള ടിപ്പർ യാത്ര നിയമവിരുദ്ധമാണ്. എന്നാൽ ഇത് ലംഘിച്ച് തിരക്കേറിയ റോഡിലൂടെ ടിപ്പറുകൾ അമിത വേഗത്തിൽ കടന്നു പോകുന്നത് ശ്രദ്ധയിൽ പെട്ടവരാണ് നിയമലംഘനം ചോദ്യം ചെയ്തത്. എന്നാൽ ഇതിൽ പ്രകോപിതരായ ഡ്രൈവർമാർ സംഘമായെത്തി മർദ്ദിക്കുകയായിരുന്നു. പ്രാദേശികമായി പ്രവർത്തിക്കുന്ന ക്വാറിയിലെ ഡ്രൈവർമാരാണ് മർദ്ദിച്ചതെന്ന് ആരോപണം ഉയരുന്നുണ്ട്.
അതേ സമയം ടിപ്പർ ലോറികളുടെ ഈ നിയമലംഘനത്തിനെതിരെ യാതൊരു നടപടിയുമെടുക്കാതെ പോലീസും മറ്റ് ഉദ്യോഗസ്ഥരും നിയമലംഘകർക്ക് കൂട്ട് നിൽക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.
Comments