ന്യൂഡൽഹി: വ്യാജ വിസ തയ്യാറാക്കുകയും ഉപയോഗിക്കുകയും ചെയ്ത സംഘത്തിലെ ഏഴ് പേരെ പിടികൂടി ഡൽഹി പോലീസ്. ഇതിൽ നാല് പേർ അർമേനിയയിൽ നിന്ന് നാടുകടത്തപ്പെട്ട് ഇന്ത്യയിലെത്തിയവരാണ്. ഇവരെ ചോദ്യം ചെയ്തതിനെ തുടർന്നാണ് വ്യാജ വിസ തയ്യാറാക്കി നൽകുന്നവരെ സംബന്ധിച്ച് വിവരം ലഭിച്ചത്.
വ്യാജവിസ ഉപയോഗിച്ച് ഡൽഹിയിൽ നിന്ന് അർമേനിയയിൽ എത്തിയതായിരുന്നു മുസാഫർനഗർ സ്വദേശികളായ നാല് പേർ. തുടർന്ന് വസീം, ഉസ്മാൻ, സൽമാൻ, തൻവീർ എന്നിവരെ അർമേനിയൻ വിദേശകാര്യ മന്ത്രാലയം നാടുകടത്തുകയും ഇന്ത്യയിലെത്തിയതോടെ അറസ്റ്റിലാകുകയും ചെയ്തു. 1.50 ലക്ഷം രൂപ ചിലവിട്ടാണ് ഇവർ വ്യാജവിസ സംഘടിപ്പിച്ച് അർമേനിയയിലേക്ക് യാത്ര ചെയ്തത്.
ചോദ്യം ചെയ്യലിൽ ന്യൂഡൽഹി സ്വദേശിയായ സെയ്ഫ് ബാരി മുഖേനയാണ് വിസ ലഭിച്ചതെന്ന് കണ്ടെത്തി. ഗുരുഗ്രാം സ്വദേശി മഹേഷ് കുമാറിന്റെ പങ്കും പ്രധാന പ്രതിയായ മുസാഫർനഗർ സ്വദേശി മെഹബൂബ് ഖാന്റെ പങ്കും അന്വേഷണത്തിൽ പുറത്തുവന്നു. ഇതോടെ വ്യാജവിസയുമായി ബന്ധപ്പെട്ട് കേസിൽ ഏഴ് പേരെ പോലീസിന് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ വ്യാജവിസ തയ്യാറാക്കുന്ന സംഘത്തിലെ 99 പേരാണ് ഡൽഹി പോലീസിന്റെ പിടിയിലായത്. ഇതിൽ 44 പേരും ഈ വർഷം അറസ്റ്റിലായവരാണ്.
Comments