ന്യൂഡൽഹി: അടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിലെത്തുമെന്ന് വിവിധ അഭിപ്രായ സർവ്വെകൾ. യുപിയിലും ഉത്തരാഖണ്ഡിലും ഗോവയിലും മണിപ്പൂരിലും പാർട്ടി ഭരണം നിലനിർത്തും. പ്രതിപക്ഷത്തിരിക്കുന്ന പഞ്ചാബിലും ബിജെപി നേട്ടമുണ്ടാക്കും. എബിപി – സീ വോട്ടറാണ് ബിജെപിയുടെ മികച്ച വിജയം പ്രവചിക്കുന്ന സർവ്വെ ഫലം പുറത്ത് വിട്ടത്.
രാജ്യം ഉറ്റുനോക്കുന്ന തെരെഞ്ഞടുപ്പാണ് ഉത്തർപ്രദേശിലേത്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലായാണ് യുപി നിയമസഭാ തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്. യുപിയിൽ അർത്ഥശങ്കയ്‌ക്കിടയില്ലാതെ ബിജെപി അധികാരത്തിൽ തുടരുമെന്നാണ് സർവ്വേ വ്യക്തമാക്കുന്നത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജനപ്രീതിക്ക് ഇടിവുണ്ടായിട്ടില്ലെന്ന് സർവ്വെ വിലയിരുത്തുന്നു. സർവ്വെയിൽ പങ്കെടുത്ത 44 ശതമാനം പേരും യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വീണ്ടും പിന്തുണയ്‌ക്കുന്നുണ്ട്.
42 ശതമാനം വോട്ടോട്ടെ 259 മുതൽ 267 വരെ സീറ്റാണ് ബിജെപിക്ക് പ്രവചിക്കുന്നത്. അഖിലേഷ് യാദവ് നയിക്കുന്ന സമാജ്വാദി പാർട്ടിക്ക് 109 മുതൽ 117 വരെയും ബിഎസ്പിക്ക് 12 മുതൽ 16 വരെയും സീറ്റുകൾ ലഭിച്ചേക്കാം.കോൺഗ്രസിന്റെ അവസ്ഥ ദയനീയമാണെന്നാണ് സർവ്വെ വിലയിരുത്തുന്നത്. അഞ്ച് ശതമാനം വോട്ടിലേക്ക് കോൺഗ്രസ് തകർന്നടിയും. മൂന്നു മുതൽ ഏഴു സീറ്റുവരെ മാത്രമെ കോൺഗ്രസിന് നേടാനാകൂ.
ഗോവയിൽ 40 സീറ്റിൽ 22മുതൽ 26 വരെ സീറ്റ് നേടി പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഭരണം നിലനിർത്തും. എഎപിയ്‌ക്ക് 4 മുതൽ എട്ട് സീറ്റുകൾ പ്രവചിക്കപ്പെടുമ്പോൾ കോൺഗ്രസ് 3 മുതൽ 7 സീറ്റിലേക്ക് കൂപ്പുകുത്തും.
പഞ്ചാബിൽ കോൺഗ്രസിന് ഭരണം നഷ്ടപ്പെടുമെന്നും, പകരം ആം ആദ്മി പാർട്ടി അധികാരത്തിലെത്തുമെന്നും സർവ്വെ വ്യക്തമാക്കുന്നു. 117 സീററിൽ 51 മുതൽ 57 വരെ സീറ്റുകൾ നേടി ആം ആദ്മി പാർട്ടി അധികാരത്തിലെത്തുമെന്ന് അഭിപ്രായ സർവേ പറയുന്നു . കോൺഗ്രസിന്റെ വോട്ട് വിഹിതം 2017നെക്കാൾ പത്ത് ശതമാനം കുറഞ്ഞ് 28.8 ശതമാനമാകും.
ഉത്തരാഖണ്ഡിൽ 43 ശതമാനം വോട്ടോടെ 44മുതൽ 48 വരെ സീറ്റുകൾ നേടി ബിജെപി ഭരണം നിലനിർത്തും. കോൺഗ്രസിന് 19 മുതൽ 23 വരെ സീറ്റുകളും ആം ആദ്മി പാർട്ടിക്ക് 0 മുതൽ 4 വരെ സീറ്റുകളും ലഭിക്കുമെന്നാണ് സർവ്വെഫലം.
മണിപ്പൂരിൽ 40 ശതമാനത്തോളം വോട്ടുകളോടെ ബി ജെ പി അധികാരത്തിൽ തുടരും. ആകെയുള്ള 60 സീറ്റുകളിൽ ബിജെപിക്ക് 32 മുതൽ 36 സീറ്റുകളും കോൺഗ്രസ് 18 മുതൽ 26 സീറ്റുകളും ലഭിച്ചേക്കാം.
46.5 ശതമാനം പേരും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആണ് പിന്തുണയ്‌ക്കുന്നത്. കേവലം 10.6 ശതമാനം പേരാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അനുകൂലിക്കുന്നത്. സർവ്വെ ഫലങ്ങളെ കോൺഗ്രസ് പൂർണമായി തള്ളികളയുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പിൽ തിരിച്ചടി പ്രതീക്ഷിക്കുന്നുണ്ട്. അധികാരത്തിലുള്ള പല സംസ്ഥാനങ്ങളിലും പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കാതെ കേന്ദ്രനേതൃത്വം വലയുകയാണ്.
Comments