കൊച്ചി: ഞങ്ങൾ തുറക്കുന്നത് ബാറുകളല്ല , നിങ്ങൾ പൂട്ടിയ സ്‌കൂളുകളാണ്. 2016 ൽ തെരഞ്ഞെടുപ്പിനെ നേരിട്ട എൽ.ഡി.എഫിന്റെ പരസ്യവാചകമായിരുന്നു ഇത്. സിനിമാ നടിമാരും നടന്മാരും പങ്കെടുത്ത് പൊടിപൊടിച്ച പ്രചാരണം മലയാളികൾ ഇന്നും ഓർക്കുന്നുണ്ട് . കെപിഎസി ലളിതയുടെ നുണപറയരുത് എന്ന വീഡിയോ പരസ്യവും ശ്രദ്ധേയമായിരുന്നു. എന്നാൽ ഇന്ന് സാമൂഹ്യമാദ്ധ്യമങ്ങളിൽ ട്രോളുകളുടെ പെരുമഴ തന്നെയാണ് ഈ പരസ്യങ്ങൾക്കെതിരെ ഉയരുന്നത്.
കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും മദ്യ വിൽപ്പനയാകാം എന്ന സർക്കാരിന്റെ പുതിയ തീരുമാനമാണ് ഇപ്പോൾ വിമർശനത്തിന് കാരണമായത്. ഘട്ടം ഘട്ടമായി മദ്യ ഉപഭോഗം കുറയ്‌ക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ സർക്കാർ മദ്യക്കച്ചവടം നടത്തി കാശുണ്ടാക്കുകയാണെന്നാണ് ജനങ്ങളുടെ പരിഹാസം.
ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ 2016 ഏപ്രിൽ 18 ന് ഫേസ്ബുക്കിലിട്ട പോസ്റ്റും ഇപ്പോൾ ചർച്ചയാകുന്നുണ്ട്. കൂടുതൽ ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകിയ ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയായിരുന്നു പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
കൂടുതൽ മദ്യശാലകൾ അനുവദിച്ചു കൊണ്ടാണോ ഘട്ടം ഘട്ടമായി മദ്യ നിരോധനം നടപ്പാക്കുന്നത് എന്നായിരുന്നു പിണറായി അന്ന് ചോദിച്ചത് . യുഡിഎഫിന്റെ മദ്യ നയം തട്ടിപ്പാണെന്നും പിണറായി പറഞ്ഞുവെച്ചു. ഏറ്റവും അവസാനം വലിയൊരു പ്രഖ്യാപനവും നടത്തിയാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. മദ്യ വർജ്ജന സമിതികളേയും മദ്യ വിരുദ്ധ പ്രവർത്തകരേയും അണി നിരത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി മദ്യ വിപത്ത് ചെറുക്കുമെന്നാണ് ആ പ്രഖ്യാപനം.
പിണറായിയുടെ ഫേസ്ബുക്ക് പ്രഖ്യാപനം കഴിഞ്ഞിട്ട് ഇപ്പോൾ അഞ്ചു വർഷം കഴിഞ്ഞു. രണ്ടാം വട്ടവും മുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തു. പക്ഷേ പ്രഖ്യാപനവും പ്രചാരണവുമൊക്കെ ശുദ്ധ തട്ടിപ്പായിരുന്നെന്നാണ് ജനങ്ങളിപ്പോൾ മനസ്സിലാക്കുന്നത്. പൂട്ടിയ ബാറുകൾ തുറന്നെന്ന് മാത്രമല്ല , പുതിയ ബാറുകൾ അനുവദിക്കുകയും ചെയ്തു പിണറായി സർക്കാർ. മദ്യ വിപത്തിനെ ചെറുക്കാനല്ല കേരളീയരെ മദ്യം കുടിപ്പിച്ച് കിടത്താനാണ് സർക്കാരിപ്പോൾ ശ്രമിക്കുന്നത്.
കൊറോണ കാലത്ത് മറ്റൊന്നും തുറന്നില്ലെങ്കിലും ബാറുകളും മദ്യ ഷാപ്പുകളും തുറന്ന് കാശുണ്ടാക്കാനായിരുന്നു മുഖ്യമന്ത്രിക്കും സർക്കാരിനും തിടുക്കം. കടകൾ തുറക്കാനാകാതെ വ്യാപാരികൾ ആത്മഹത്യ ചെയ്തപ്പോൾ മദ്യഷോപ്പ് തുറന്ന് മദ്യം വിറ്റും കൊറോണ പരത്തിയും കേരളം നമ്പർ വണ്ണായി.
ഒടുവിൽ ഹൈക്കോടതി വേണ്ടി വന്നു മദ്യഷോപ്പുകൾ അടപ്പിക്കാൻ. ഇന്നിപ്പോൾ കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിലും മദ്യക്കച്ചവടം തുടങ്ങാനാണ് സർക്കാരിന്റെ തീരുമാനം. ഘട്ടം ഘട്ടമായി കുറയ്‌ക്കുമെന്ന് പറഞ്ഞ മദ്യക്കച്ചവടം ഘട്ടം ഘട്ടമായി കൂട്ടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആക്ഷേപം ഉയർന്നു കഴിഞ്ഞു. പിണറായി ഫേസ്ബുക്ക് പോസ്റ്റിലും എൽ.ഡി.എഫിന്റെ പരസ്യ വീഡിയോയിലും ട്രോൾ കമന്റുകൾ നിറയുകയാണ്.
Comments