സാവോപോള: അർജന്റീനയുടെ നാല് താരങ്ങൾ കൊറോണ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പരാതിയെ തുടർന്ന് ബ്രസീലുമായുളള യോഗ്യതാ മത്സരം നിർത്തിവച്ചു. അത്യന്തം നാടകീയമായ രംഗങ്ങളാണ് സാവോപോള സാക്ഷിയായത്. ക്വാറന്റീൻ ലംഘിച്ച നാലു അർജന്റീനിയൻ താരങ്ങൾ പുറത്ത് പോകണമെന്ന് ബ്രസീൽ ആരോഗ്യ മന്ത്രാലയം അധികൃതർ ആവശ്യപ്പെട്ടതാണ് കളി ഇടയ്‌ക്ക് വച്ച് നിർത്തിവയ്‌ക്കാൻ കാരണമായത്.
എമിലിയാനോ മാർട്ടിനെസ്, ജിയോവാനി ലോ സെൽസോ, ക്രിസ്ത്യൻ റൊമേറോ, എമിലിയാനോ ബ്യൂണ്ടിയ എന്നിവരോടാണ് കളിക്കളം വിടാൻ ആവശ്യപ്പെട്ടത്. സാവോ പോളോയിലെ കൊറിന്ത്യൻസ് അരീനയിൽ മത്സരം തുടങ്ങി ഏഴാം മിനിറ്റിൽ, ബ്രസീൽ ആരോഗ്യ അധികൃതരും ഫെഡറൽ പോലീസും ഗ്രൗണ്ടിലിറങ്ങുകയായിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന താരങ്ങൾ ക്വാറന്റൈൻ നിയമം പാലിച്ചില്ല എന്നതാണ് അർജന്റീന താരങ്ങൾക്കെതിരെ ബ്രസീൽ ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥർ ഉന്നയിച്ചത്.
ബ്രസീലിലെ കൊറോണ മാനദണ്ഡങ്ങൾ അനുസരിച്ച് യുകെയിൽ നിന്നെത്തുന്നവർ 14 ദിവസം ക്വാറന്റൈനിൽ കഴിയണം. ഇത് അർജ്ന്റീനിയൻ താരങ്ങൾ പാലിച്ചില്ലെന്നാണ് പരാതി. കളി തടസപ്പെട്ടതിനെതുടർന്ന് ക്യാപ്റ്റൻ ലയണൽ മെസിയുടെ നേതൃത്തിൽ അർജന്റീന ടീം ഗ്രൗണ്ട് വിട്ടു. പിന്നീട് ചർചകൾക്കുശേഷം മത്സരം നിർത്തിവച്ചതായി കോൺമെബോൾ അറിയിച്ചു. ഫിഫയെ കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും അന്തിമ തീരുമാനം അവർ കൈകൊളളുമെന്നും കോൺമെബോൾ വ്യക്തമാക്കി.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന ഒമ്പത് താരങ്ങൾ ബ്രസീൽ ടീമിലുണ്ടായിരുന്നില്ല. തെക്കേ അമേരിക്കയിൽ പോയി തിരിച്ചു വന്നാൽ യുകെയിൽ 10 ദിവസം ക്വാറന്റൈ നിർബന്ധമായത് കൊണ്ട് ഇംഗ്ലീഷ് ക്ലബ്ബുകൾ താരങ്ങളെ വിട്ടുനൽകാൻ തയ്യാറായില്ല. പരമ്പരാഗത വൈരികളായ ലാറ്റിനമേരിക്കൻ കരുത്തന്മാരുടെ ഏറ്റുമുട്ടൽ തത്സമയം കാണാൻ കാത്തിരുന്ന ദശലക്ഷ കണക്കിന്
ഫുട്‌ബോൾ പ്രേമികളെ നിരാശയിലാഴ്‌ത്തുന്ന കാഴ്ചയ്‌ക്കാണ് സാവോപോളോ വേദിയായത്.
Comments