ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിലെ മുഖ്യവിഷയം അഫ്ഗാനിസ്ഥാനും ആഗോളഭീകരതയുമെന്ന് വിദേശകാര്യവകുപ്പ്. ഈ മാസം അവസാന ത്തോടെ അമേരിക്കയിലെത്തുന്ന നരേന്ദ്രമോദി ജോ ബൈഡനുമായും വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും കൂടിക്കാഴ്ച നടത്തും.
അഫ്ഗാനിലെ പുതിയ സ്ഥിതിഗതികൾ, ആഗോള ഭീകരത, ഇന്തോ-പസഫിക് സഹകരണം, കലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങളാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ചർച്ചയാകുന്നത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് നരേന്ദ്രമോദി അമേരിക്ക യിലെത്തുന്നത്.
സെപ്തംബർ 23ന് അമേരിക്കയിലെത്തുന്ന പ്രധാനമന്ത്രി ജോ ബൈഡനെ സന്ദർശിക്കും. പിറ്റേ ദിവസം ക്വാഡ് സഖ്യത്തിന്റെ യോഗത്തിലും നരേന്ദ്രമോദി പങ്കെടുക്കും. 25ന് ഐക്യരാഷ്‌ട്ര സഭയുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത ശേഷമാണ് നരേന്ദ്രമോദി മടങ്ങുക. ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായ ശേഷം ഇരുവരും നേരിട്ട് നടക്കാൻ പോകുന്ന ആദ്യ കൂടിക്കാഴ്ചയ്‌ക്ക് പ്രാധാന്യമേറെയാണ്.
ഈ വർഷം ബംഗ്ലാദേശിലേക്കുള്ള സന്ദർശനത്തിന് ശേഷം നരേന്ദ്രമോദി നടത്തുന്ന രണ്ടാമത്തെ വിദേശസന്ദർശനമാണിത്. ഇതിനിടെ ക്വാഡ് സഖ്യത്തിന്റെ യോഗത്തിൽ പ്രധാനമന്ത്രി പദം ഒഴിയുന്ന ജപ്പാന്റെ യോഷിഹിതേ സുഗ പങ്കെടുക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ അമേരിക്കയിലെത്തുമെന്നും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ അറിയിച്ചു.
Comments