ന്യൂഡൽഹി:ജാർഖണ്ഡിലെ പുതിയ നിയമസഭാമന്ദിരത്തിൽ നിസ്‌ക്കാര മുറി ഒരുക്കിയതിനെതിരെ ബിജെപി പ്രതിഷേധം ശക്തമാകുന്നു. പുതിയ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.സംഭവത്തിൽ സംസ്ഥാനവ്യാപക പ്രതിഷേധത്തെ കൂടാതെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് നേതാക്കൾ കൂട്ടിചേർത്തു.
ഇതിന് മുന്നോടിയായി ബിജെപി എംഎൽഎമാർ നിയമഭയുടെ പ്രവേശന കവാടത്തിൽ പ്ലക്കാർഡേന്തി പ്രതിഷേധം സംഘടിപ്പിച്ചു.ഇതിനെതുടർന്ന് നിയമസഭയ്‌ക്കകത്തും പ്രതിഷേധം ശക്തമായി തുടർന്ന് നിയമസഭ സതംഭിച്ചു.കഴിഞ്ഞ ദിവസം ബിജെപി പ്രവർത്തകർ മുഖ്യമന്ത്രി ഹേമന്ത് സോറന്റേയും സ്പീക്കറുടേയും കോലം കത്തിച്ചിരുന്നു.
സംസ്ഥാനത്തിന്റെ പൊതുസ്വത്തായ നിയമസഭ മന്ദിരത്തിൽ ഒരു മതവിഭാഗത്തിന് മാത്രം പ്രത്യേകത നൽകും വിധത്തിൽ റൂം ഒരുക്കാനുള്ള ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് ബിജെപി എംഎൽഎ ബൊക്കാറോ ബിരാഞ്ചി നാരായൺ ഇന്നലെ പറഞ്ഞിരുന്നു.
ഇന്ത്യ ഒരു മതേതര രാജ്യമാണ്. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒരു പാരമ്പര്യം ഇന്ത്യയിലുണ്ട്. എന്നാൽ നിസ്‌ക്കാരത്തിനായി ഒരു പ്രത്യേക മുറി അനുവദിക്കുന്നത് മറ്റ് മതങ്ങളെ , സനാതന ധർമ്മത്തെ അപമാനിക്കുന്നതാണ്, – നാരായൺ പറഞ്ഞു.
കഴിഞ്ഞ ദിവസം ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് നാരായൺ കത്ത് നൽകിയിരുന്നു.സ്പീക്കർക്ക് ഇത്രയും താൽപ്പര്യമുണ്ടെങ്കിൽ അദ്ദേഹം ക്ഷേത്രങ്ങളും പള്ളികളും നിർമ്മിക്കണമെന്ന് നാരായൺ പറഞ്ഞു. അസംബ്ലി കെട്ടിടം പൊതു പണത്തിൽ നിന്നാണ് നിർമ്മിച്ചതെന്നും ഒരു മതത്തിനും പ്രത്യേക വ്യവസ്ഥകൾ ഉണ്ടായിരിക്കില്ലെന്നും നാരായൺ കത്തിൽ ചൂണ്ടിക്കാട്ടി.
Comments