കർണാൽ: സംയുക്ത കിസാർ മോർച്ച വിളിച്ചു ചേർത്ത മഹാപഞ്ചായത്തിന് മുന്നോടിയായി സുരക്ഷ കർശനമാക്കി ജില്ലാ ഭരണകൂടവും ഹരിയാന സർക്കാരും. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കർണാലിലെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 മുതൽ ചൊവ്വാഴ്ച രാത്രി വരെയാണ് ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 28 ന് കർണാലിൽ നടന്ന പ്രതിഷേധം ലാത്തിച്ചാർജ്ജിൽ കലാശിച്ചിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് അധികൃതരുടെ നടപടി. സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കാനുളള നീക്കത്തിന് സാദ്ധ്യതയുണ്ടെന്നും അതുകൊണ്ടാണ് ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചതെന്നും അധികൃതർ അറിയിച്ചു.
മുൻകരുതൽ നടപടിയുടെ ഭാഗമായി കർണാലിന് സമീപത്തെ നാല് ജില്ലകളിലും ഇന്റർനെറ്റും എസ്എംഎസ് സേവനവും വിലക്കിയിട്ടുണ്ട്. കുരുക്ഷേത്ര, കൈതാൽ, ജിൻന്ദ്, പാനിപ്പട്ട് ജില്ലകളിലാണ് വിലക്ക്. വോയിസ് കോളുകൾ ഒഴികെയുളള സേവനങ്ങൾക്കാണ് വിലക്കുളളത്.
കർണാൽ ജില്ലയിലെ മിനി സെക്രട്ടറിയേറ്റ് ഘെരാവോ ചെയ്യാനും പ്രതിഷേധക്കാർ പദ്ധതിയിട്ടിട്ടുണ്ട്. സമരം സമാധാനപരമായിരിക്കണമെന്ന് ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ്ജ് അഭ്യർത്ഥിച്ചിട്ടുണ്ട്.
Comments