മുംബൈ : ഹിന്ദുക്കളുടെയും, മുസ്ലീങ്ങളുടെയും പൂർവ്വികർ ഒന്നാണെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ബ്രിട്ടീഷുകാരാണ് ഇരു കൂട്ടർക്കുമിടയിൽ ഭിന്നത വളർത്തിയതെന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്ര പ്രഥം – രാഷ്‌ട്ര സർവ്വോപരി എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലീങ്ങൾക്കിടയിൽ കടുത്ത വിഭാഗീയത വളർത്തിയെടുത്തത് ബ്രിട്ടീഷുകാരാണ്. ഇന്ത്യയിൽ ഹിന്ദുക്കൾ മാത്രമേ വിജയിക്കൂ എന്നും അതിനാൽ മറ്റൊരു രാജ്യം ആവശ്യപ്പെടണമെന്നും മുസ്ലീങ്ങളോട് പറഞ്ഞത് ഇവരാണ്. ഇന്ത്യയിൽ നിന്നും ഇസ്ലാം മതം ഇല്ലാതാകുമെന്നും ബ്രിട്ടീഷുകാർ പറഞ്ഞിരുന്നതായും ഭാഗവത് വ്യക്തമാക്കി.
മുസ്ലീങ്ങളെല്ലാം മതമൗലിക വാദികളാണെന്ന് ബ്രിട്ടീഷുകാർ ഹിന്ദുക്കളെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഇരു വിഭാഗങ്ങളും തമ്മിൽ തല്ലണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ തമ്മിൽ തല്ലുന്നതിന് പകരം ഇരുവിഭാഗങ്ങളും തമ്മിൽ അകലുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ പുരോഗതിയ്‌ക്കായി ഇരു വിഭാഗങ്ങളും ഒന്നിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് ഭാഗവത് ചൂണ്ടിക്കാട്ടി. രാജ്യത്തെ എല്ലാ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും പൂർവ്വികർ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
Comments