ന്യൂഡൽഹി: കൊറോണ പ്രതിസന്ധിക്കിടയിലും ഒറ്റക്കെട്ടായി നിന്ന് വിദ്യാർത്ഥികൾക്കായി മികച്ച അധ്യാപനം കാഴ്ച വെച്ച അദ്ധ്യാപകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓൺലൈനായി ക്ലാസുകൾ സംഘടിപ്പിച്ചും, പരീക്ഷകൾ നടത്തിയും അദ്ധ്യാപകർ ഈ പ്രതിസന്ധിഘട്ടം തരണം ചെയ്തു. വീഡിയോ കോൺഫറൻസിങ്ങിലൂടെ ശിക്ഷക് പർവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊറോണ മഹാമാരി എല്ലാവരെയും ഒരുപോലെ ബാധിച്ചു. സ്‌കൂളുകളും കോളേജുകളും അടഞ്ഞു കിടന്നിട്ടും, കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാൻ അദ്ധ്യാപകർ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ പഠിക്കുകയും വിദ്യാഭ്യാസ പ്രക്രിയ തുടരുകയും ചെയ്തു. അദ്ധ്യപകരുടെയും, രക്ഷിതാക്കളുടെയും, വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമത്തിലൂടെ വിദ്യാഭ്യാസ മേഖലയ്‌ക്ക് ഉണർവേകാൻ സാധിച്ചു. ഒന്നിച്ച്, ഒരേ മനസ്സോടെ പ്രവർത്തിക്കുക എന്നത് കേവലം വാക്കുകളിൽ ഒതുക്കാതെ പ്രവർത്തിച്ച് കാണിച്ച അദ്ധ്യാപകരും, വിദ്യാർത്ഥികളും, രക്ഷിതാക്കളും മറ്റുള്ളവർക്ക് പ്രചോദനം നൽകുന്നു; പ്രധാനമന്ത്രി പറഞ്ഞു.
അധ്യാപനം ഒരു തൊഴിലായി കണാതെ അതൊരു തപസ്യയായി കാണുകയാണ് നമ്മുടെ അദ്ധ്യാപകർ. അതുകൊണ്ട് തന്നെ അദ്ധ്യപകർക്കും വിദ്യാർത്ഥികൾക്കും ഇടയിൽ അഭേദ്യമായ ഒരു ബന്ധമാണുള്ളതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്ര വിദ്യാഭ്യാസ നയത്തിലേക്കുള്ള അദ്ധ്യാപകരുടെ സംഭാവനയെ അദ്ദേഹം പ്രശംസിച്ചു.
‘ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയുള്ള ഗുണനിലവാരമുള്ളതും സുസ്ഥിരവുമായ വിദ്യാഭ്യാസം’ എന്ന വിഷയത്തെ പ്രമേയമാക്കിയാണ് ഈ വർഷത്തെ പരിപാടികൾ സംഘടിപ്പിച്ചത്. ശ്രവണവൈകല്യമുള്ളവർക്കുള്ള ഓഡിയോ, ടെക്സ്റ്റ് ഉൾപ്പെട്ട ഇന്ത്യൻ ആംഗ്യഭാഷാ നിഘണ്ടു, കാഴ്ച വൈകല്യമുള്ളവർക്കുള്ള ഓഡിയോ ബുക്കുകൾ, മൂല്യനിർണ്ണയത്തിനായുള്ള മാർഗരേഖകൾ എന്നിവ പ്രധാനമന്ത്രി ഇതിനോടൊപ്പം പ്രകാശനം ചെയ്തു
ചടങ്ങിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജിതിൻ പ്രസാദ എന്നിവർ പങ്കെടുത്തു.
Comments