ലക്‌നൗ: ഡെങ്കി പനി രോഗ നിർണ്ണയത്തിനും ചികിൽസക്കുമുള്ള സൗകര്യങ്ങൾ വിപുലപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ. 51 കേസുകൾ റിപ്പോർട്ട് ചെയ്ത ഫിറോസാബാദിൽ പനി പടർന്ന് പിടിക്കാതിരിക്കാനുള്ള ആരോഗ്യവകുപ്പ് ബോധവൽക്കരണം ശക്തമാക്കിയിട്ടുണ്ട്.
മഥുര, ആഗ്ര, ഫിറോസാബാദ് ജില്ലകളിലേക്ക് വിദഗ്ദ ഡോക്ടർമാരുടെ സംഘത്തെ അയച്ചതായി ആരോഗ്യ വകുപ്പ് ഡയറക്ടർ അറിയിച്ചു. ഒരോ ജില്ലകളിലേക്കും 3 പേർ അടങ്ങുന്ന സംഘത്തെയാണ് അയച്ചിരിക്കുന്നത്. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റി, റാം മനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്നിവിടങ്ങളിൽ നിന്നുള്ള ഡോക്ടർമാരാണ് സംഘത്തിലുള്ളത്.
ആശുപത്രികളിൽ കൂടുതലായി ബെഡുകളും മരുന്നും പരിശോധനാ ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ ഓഫീസ് അറിയിച്ചു. ഡോക്ടർമാർ, പരാമെഡിക്കൽ സ്റ്റാഫ്, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരെയും രോഗ ബാധ കൂടുതൽ റിപ്പോർട്ട് ചെയ്ത ജില്ലകളിൽ നിയോഗിച്ചു.
വാരണാസിയിലെ ശ്രീ ശിവ പ്രസാദ് ഗുപ്ത ഡിവിഷണൽ ആശുപത്രിയിൽ ഡെങ്കി ചികിത്സക്കുമാത്രമായി കൂടുതൽ വാർഡുകൾ തയ്യാറാക്കിയിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള 20 രോഗികളെ ഒരേ സമയം പ്രവേശിപ്പിക്കാനുള്ള സൗകര്യം ഇവിടെ നിലവിലുണ്ട്. 9 രോഗികൾ ഇപ്പോൾ ചികിത്സയിലുണ്ട്. വടക്കൻ ബീഹാറിൽ നിന്നുള്ള രോഗികളെയും ശ്രീ ശിവ പ്രസാദ് ഗുപ്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അതിസാരം, ഗ്യാസ് സംബന്ധമായ അസുഖമുള്ളവർ, വൈറൽ പനി തുടങ്ങിയ രോഗങ്ങളുള്ളവരെയാണ് പ്രവേശിപ്പിക്കുന്നത്. പരിശോധനക്കായി ദിവസവും 450-ഓളം പേർ എത്തുന്നുണ്ട്. ഇവരിൽ ഡങ്കി പനിയുടെ ലക്ഷണമുള്ള വരെ റാപ്പിഡ് ഡയഗ്നോസ്റ്റിക് പരിശോധന നടത്തുന്നുണ്ട്.
രോഗ സ്ഥിരീകരിക്കുകയാണെങ്കിൽ ഉടൻ തന്നെ പ്രത്യേകം തയ്യാറാക്കിയ വാർഡുകളിലേക്ക് മാറ്റുകയാണ്. വൈറസ് ബാധിച്ചവർ കൂടുതൽ പേരുമായി സമ്പർക്കം ഉണ്ടാകാതിരിക്കാനാണ് ഈ നടപടി. പനി ബാധിതരെ ചികിത്സിക്കുന്നതിനായി സ്വകാര്യ ആശുപത്രികളോടും പ്രത്യേക സൗകര്യങ്ങളൊരുക്കാൻ സർക്കാർ ആവശ്യപ്പെട്ടു.
Comments