പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്‌ക്ക് വധശിക്ഷ വിധിച്ച കോടതി തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ. കോടതിയിൽ വിശ്വാസമർപ്പിച്ച തങ്ങൾക്ക് നീതി ലഭിച്ചുവെന്നും വിധിക്ക് പിന്നാലെ അവർ പ്രതികരിച്ചു.
കോടതിക്കും കേസ് നടത്തിയ അഭിഭാഷകർക്കും സംഭവവികാസങ്ങൾ ജനങ്ങളിലെത്തിച്ച മാധ്യമങ്ങൾക്കും നന്ദിയുണ്ടെന്ന് അവർ പറഞ്ഞു. എന്നാൽ, വധശിക്ഷ വിധിച്ച ശേഷവും ഭയം പൂർണമായും മാറിയിട്ടില്ലെന്നും ചെന്താമരയിൽ യാതൊരു മാനസാന്തരവും കാണുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
“അയാൾക്ക് ഒന്നിനോടും പേടിയില്ല. ചെയ്ത കുറ്റത്തിനുള്ള ശിക്ഷ അനുഭവിക്കണം. വധശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു; അത് ലഭിച്ചതിൽ സന്തോഷമുണ്ട്. പക്ഷേ ജയിൽ ചാടുമോയെന്ന ഭയം ഇപ്പോഴും ഉണ്ട്. വധശിക്ഷ നടപ്പാകുന്നതുവരെ ആ ആശങ്ക മാറില്ല,” എന്നാണ് മക്കളുടെ പ്രതികരണം.
ഉറ്റവരാരുമില്ലാത്ത സാഹചര്യത്തിൽ നെന്മാറയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകാൻ പോലും ഭയമാണെന്നും അവർ പറഞ്ഞു.
“അയാൾ ഒരാളെ മാത്രമല്ല കൊന്നത്. അച്ഛനെയും അച്ഛമ്മയെയും ക്രൂരമായി കൊലപ്പെടുത്തി. ജോലി നൽകണമെന്ന കോടതി നിർദേശം ആശ്വാസമാണെങ്കിലും മാതാപിതാക്കളെ നഷ്ടപ്പെട്ട വേദനയ്‌ക്ക് പകരമാകില്ല,” എന്നും അവർ വികാരാധീനരായി പറഞ്ഞു.
പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ച് അപ്പീൽ നൽകിയാൽ നിയമപരമായി അതിനെ നേരിടുമെന്നും കുടുംബം വ്യക്തമാക്കി.
പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെന്നത്ത് ജോർജാണ് ചെന്താമരയ്‌ക്ക് വധശിക്ഷ വിധിച്ചത്. ഇത് ‘അപൂർവങ്ങളിൽ അപൂർവമായ കേസ്’ ആണെന്നും പ്രതിക്ക് മാനസാന്തരത്തിനുള്ള സാധ്യതയില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. 2025 ജനുവരി 27ന് നെന്മാറ പോത്തുണ്ടിയിൽ അയൽവാസികളായ സുധാകരനെയും മാതാവ് ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് കോടതി പരമാവധി ശിക്ഷ വിധിച്ചത്.















