സാവോപോളോ: കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ച് മത്സരത്തിനിറങ്ങിയ നാല് അർജന്റീനിയൻ താരങ്ങൾക്കെതിരെ ബ്രസീൽ ഫെഡറൽ പോലീസ് അന്വേഷണം തുടങ്ങി. ബ്രസീലുമായുള്ള ലോകകപ്പ് യോഗ്യത മത്സരത്തിനിറങ്ങിയ എമിലിയാനോ മാർട്ടിനെസ്, ജിയോവാനി ലോ സെൽസോ, ക്രിസ്ത്യൻ റൊമേറോ, എമിലിയാനോ ബ്യൂണ്ടിയ എന്നിവർക്കെതിരെയാണ് അന്വേഷണം.
ആരോഗ്യ വിഭാഗത്തിന് തെറ്റായ വിവരം നൽകി ക്വാറന്റൈൻ നിയമങ്ങൾ ലംഘിച്ചു എന്നതിനെ സംബന്ധിച്ചാണ് അന്വേഷണം. തങ്ങൾ വെനിസ്വലേയിൽ നിന്നാണ് വരുന്നതെന്നാണ് നാല് അർജന്റീനിയൻ താരങ്ങൾ പറഞ്ഞത്. എന്നാൽ കഴിഞ്ഞ 14 ദിവസത്തിനിടയിൽ ഇവർ ഇംഗ്ലണ്ട് സന്ദർശിച്ചിട്ടുണ്ടെന്ന വിവരം ഇവർ മറച്ചുവെച്ചതായിട്ടാണ് പരാതി ഉയർന്നിരിക്കുന്നത്.
ഇതേ തുടർന്നാണ് ബ്രസീൽ ഫെഡറൽ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ പരമാവധി അഞ്ച് വർഷത്തെ തടവും പിഴയും ലഭിക്കും. മത്സരം ഉപേക്ഷിച്ചയുടൻ തന്നെ എല്ലാ അർജന്റീന താരങ്ങളും തങ്ങളുടെ രാജ്യത്തേക്ക് മടങ്ങി.
അത്യന്തം നാടകീയമായ രംഗങ്ങളാണ് ബ്രസീൽ – അർജന്റീന മത്സരത്തിനിടെ സാവോപോളോയിൽ ഉണ്ടായത്. ക്വാറന്റീൻ ലംഘിച്ച നാലു അർജന്റീനിയൻ താരങ്ങൾ പുറത്ത് പോകണമെന്ന് ബ്രസീൽ ആരോഗ്യ മന്ത്രാലയം അധികൃതർ ആവശ്യപ്പെട്ടതാണ് കളി ഇടയ്‌ക്ക് വച്ച് നിർത്തിവയ്‌ക്കാൻ കാരണമായത്.
സാവോ പോളോയിലെ കൊറിന്ത്യൻസ് അരീനയിൽ മത്സരം തുടങ്ങി ഏഴാം മിനിറ്റിൽ, ബ്രസീൽ ആരോഗ്യ അധികൃതരും ഫെഡറൽ പോലീസും ഗ്രൗണ്ടിലിറങ്ങുകയായിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന താരങ്ങൾ ക്വാറന്റൈൻ നിയമം പാലിച്ചില്ല എന്നതാണ് അർജന്റീന താരങ്ങൾക്കെതിരെ ബ്രസീൽ ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥർ ഉന്നയിച്ചത്.
ബ്രസീലിലെ കൊറോണ മാനദണ്ഡങ്ങൾ അനുസരിച്ച് യുകെയിൽ നിന്നെത്തുന്നവർ 14 ദിവസം ക്വാറന്റൈനിൽ കഴിയണം. ഇത് അർജ്ന്റീനിയൻ താരങ്ങൾ പാലിച്ചില്ലെന്നാണ് പരാതി. കളി തടസപ്പെട്ടതിനെതുടർന്ന് ക്യാപ്റ്റൻ ലയണൽ മെസിയുടെ നേതൃത്തിൽ അർജന്റീന ടീം ഗ്രൗണ്ട് വിട്ടു. പിന്നീട് ചർചകൾക്കുശേഷം മത്സരം നിർത്തിവച്ചതായി കോൺമെബോൾ അറിയിച്ചു.
Comments