പാരീസ്: ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ പോരാട്ടത്തിൽ മുൻനിര ടീമുകൾക്ക് ജയം. ഫ്രാൻസ്, ക്രൊയേഷ്യ, പോർച്ചുഗൽ ടീമുകളാണ് ഗ്രൂപ്പ് പോരാട്ടങ്ങളിൽ ജയിച്ചത്.
ഫ്രാൻസ് ഫിൻലാന്റിനെയാണ് തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഗ്രൂപ്പ് ഡിയിലെ ജയം. അന്റോണിയോ ഗ്രീസ്മാനാണ് ഫ്രഞ്ച് പടയ്‌ക്കായി ഗോളുകൾ നേടിയത്. 25, 33 മിനിറ്റുകളിലാണ് സൂപ്പർതാരം ഗോളുകൾ നേടിയത്.ഗ്രൂപ്പിൽ ആറു മത്സരങ്ങളിലായി മൂന്ന് ജയവും മൂന്ന് സമനിലയുമായി ഫ്രാൻസ് ഒന്നാം സ്ഥാനത്താണ്.
രണ്ടാം മത്സരത്തിൽ ഗ്രൂപ്പ് എച്ചിൽ ക്രൊയേഷ്യ സ്ലോവേനിയയെ തകർത്തു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അനായാസ ജയം നേടിയത്. മാർക്ക് ലിവാജ(33), മരിയോ പസാലിച്ച്(66), നിക്കോള വലാസിച്ച്( 90+4) എന്നിവരാണ് ഗോളുകൾ സ്വന്തമാക്കിയത്. റഷ്യയടങ്ങുന്ന ഗ്രൂപ്പ് എച്ചിൽ ആറു മത്സരങ്ങളിലായി നാല് ജയവും ഒരു സമനിലയും ഒരു തോൽവിയുമായാണ് ക്രൊയേഷ്യ മുന്നിലെത്തിയത്.
മൂന്നാം മത്സരത്തിൽ ഗ്രൂപ്പ് എയിലെ പോരാട്ടത്തിൽ പോർച്ചുഗലും അനായാസ ജയം നേടി. ക്രിസറ്റിയാനോ റൊണാൾഡോ കളിക്കാതിരുന്ന മത്സരത്തിലും ഗോളുകൾക്ക് ക്ഷാമമില്ലായിരുന്നു. ബർണാഡോ സിൽവ(26), ആന്ദ്രേ സിൽവ(31), ഡീഗോ ജോട്ട(75) എന്നിവരാണ് ഗോളുകൾ നേടിയത്. അഞ്ചു മത്സരങ്ങളിൽ നാല് ജയവും ഒരു സമനിലയുമായി പോർച്ചുഗീസ് പട ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്.
Comments