ന്യൂഡൽഹി: അഫ്ഗാനിൽ ഭരണം പിടിച്ച താലിബാനോട് ഇന്ത്യ സ്വീകരിക്കുന്ന സമീപനം ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങൾ. താലിബാൻ തീവ്രവാദം അതിർത്തി കടക്കുന്നത് തടയാനും വിവിധ രാജ്യങ്ങളുടെ ആഭ്യന്തര സുരക്ഷയിലും ഇന്ത്യയുടെ നിലപാട് നിർണായകമാണ്. അതുകൊണ്ടു തന്നെയാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ അമേരിക്കയുടെയും റഷ്യയുടെയും സുരക്ഷാ ഏജൻസി മേധാവികൾ ഡൽഹിയിലെത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി തിരക്കിട്ട കൂടിക്കാഴ്ചകൾ നടത്തിയത്.
അഫ്ഗാനിലെ താലിബാൻ സർക്കാർ രൂപീകരണത്തിന് പിന്നാലെയാണ് അമേരിക്കയും റഷ്യയും ഇന്ത്യ കേന്ദ്രമാക്കി സുപ്രധാന ചർച്ചകൾ നടത്തിയത്. അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം മേധാവി വില്ല്യം ബേൺസാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി മടങ്ങിയത്. അഫ്ഗാനിൽ ഭരണകൂടത്തെ താലിബാൻ പ്രഖ്യാപിച്ച പശ്ചാത്തലത്തിനാണ് അടിയന്തിര സന്ദർശനം നടന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസും സ്ഥിരീകരിച്ചുകഴിഞ്ഞു.
അജിത് ഡോവലും വില്യം ബേൺസുമായി അതീവ രഹസ്യമായിട്ടാണ് കൂടിക്കാഴ്ച നടന്നത്. ചർച്ചയുടെ വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. യുഎസിന്റെ കൈയ്യിലുളള ആഗോള ഭീകരരുടെ പട്ടികയിലെ പ്രധാനികളെല്ലാം താലിബാനിലൂടെ അഫ്ഗാൻ ഭരണനേതൃത്വത്തിലേക്ക് എത്തുന്നതാണ് അമേരിക്കയെ ചൊടിപ്പിക്കുന്നത്.
യുഎസ് സൈന്യത്തെ പിൻവലിച്ചതിന്റെ പേരിൽ രൂക്ഷവിമർശനം ഏറ്റുവാങ്ങുന്ന ബൈഡന് ഇതുയർത്തുന്ന നാണക്കേട് ഇരട്ടിപ്രഹരമാണ്. ഇന്ത്യയാണ് നിലവിൽ മേഖലയിൽ അമേരിക്കയുടെ പ്രതിരോധനയത്തെ ഏറ്റവുമധികം പിന്തുണയ്‌ക്കുന്ന രാജ്യം. ഡോവലും ബേൺസുമായി നടന്ന ചർച്ച ആ നിലയ്‌ക്കാണ് ചൈന ഉൾപ്പെടെയുളള രാജ്യങ്ങൾ വിലയിരുത്തുന്നതും.
അഫ്ഗാൻ പിടിക്കാൻ താലിബാന് സഹായം നൽകിയത് ചൈനയും പാകിസ്താനുമായിരുന്നു. ഈ രഹസ്യം പരസ്യമായതോടെയാണ് യുഎസും റഷ്യയും ഇന്ത്യയെ കൂട്ടുപിടിക്കുന്നത്. ചൈനയുടെയും താലിബാന്റെയും കണക്കുകൂട്ടലുകൾ ചീട്ടുകൊട്ടാരം പോലെ തകർക്കുന്നതായിരുന്നു അമേരിക്കയും റഷ്യയുമായി ചേർന്നുളള ഇന്ത്യയുടെ ചടുലനീക്കങ്ങൾ. കശ്മീർ വിഷയത്തിൽ അഭിപ്രായ പ്രകടനം നടത്തിയ താലിബാന് കാര്യങ്ങൾ എളുപ്പമല്ലെന്ന മുന്നറിയിപ്പ് കൂടിയാണ് ഈ കൂടിക്കാഴ്ചകൾ.
ഇന്ത്യയിലെത്തിയ റഷ്യൻ സുരക്ഷാ ഉപദേഷ്ടാവ് നിക്കോളായ് പട്രൂഷേവ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിന്റെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥനാണ്്. പ്രധാനമന്ത്രി നരേന്ദ്രമോദിയും പുടിനുമായി നടത്തിയ ടെലിഫോൺ ചർച്ചയുടെ തുടർച്ചയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ കൂടിക്കാഴ്ച. അഫ്ഗാനിലെ താലിബാന്റെ മുന്നേറ്റം മനസ്സിലാക്കി താജിക്കിസ്താനുമായി ചേർന്ന് റഷ്യ നേരത്തെ അതിർത്തിയിൽ സംയുക്ത സൈനിക പരിശീലനവും നടത്തിയിരുന്നു.
ഇതും താലിബാനുളള മുന്നറിയിപ്പായിരുന്നു. ചൈനയും പാകിസ്താനും താലിബാന് നൽകുന്ന പിന്തുണ മറനീക്കി പുറത്തുവന്നതോടെ അതിർത്തി സുരക്ഷയിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അഫ്ഗാനിലെ സ്ഥിതിഗതികൾ സൂക്ഷ്മമായിട്ടാണ് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നത്. മേഖലയിലെ ഭീകരസംഘടനകളെല്ലാം അഫ്ഗാനിൽ കേന്ദ്രീകരിക്കുന്നതിലെ ആശങ്കയും ഇന്ത്യ ഉന്നയിച്ചിരുന്നു.
Comments