ന്യൂഡൽഹി: ഓസ്‌ട്രേലിയൻ മന്ത്രിതല സംഘത്തിന്റെ ദ്വിതല മന്ത്രാലയ സംയുക്ത സമ്മേളനം പൂർത്തിയായി. പ്രതിരോധ-വിദേശകാര്യ മന്ത്രാലയത്തിന്റെ മന്ത്രിമാരാണ് യോഗത്തിൽ പങ്കെടുത്തത്. ഓസ്‌ട്രേലിയുടെ പ്രതിരോധ വകുപ്പ് മന്ത്രി പീറ്റർ ഡ്യൂട്ടനും വിദേശകാര്യ മന്ത്രി മാരിസ് പെയിനിനുമൊപ്പം ഇന്ത്യക്കായി രാജ്‌നാഥ് സിംഗും എസ്.ജയശങ്കറും സുപ്രധാന ചർച്ചകളിൽ പങ്കെടുത്തു.
ഇന്ന് ഓസ്‌ട്രേലിയൻ മന്ത്രിതല സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. ക്വാഡ് സഖ്യ രൂപീകരണത്തോടെ ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധം ശക്തമായ പശ്ചാത്തലത്തിലാണ് സന്ദർശനം.
വെള്ളിയാഴ്ച കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗും പീറ്റർ ഡ്യൂട്ടണും കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിരോധ രംഗത്തെ സഹകരണവും പസഫിക് മേഖലയിലെ സൈനിക വിന്യാസങ്ങളും വിശദമായി ഇരുവരും ചർച്ചചെയ്തു. അതേ സമയത്തു തന്നെ ഓസ്‌ട്രേലിയൻ വിദേശ കാര്യമന്ത്രി മാരിസ് പെയിനും എസ്. ജയശങ്കറും കൂടിക്കാഴ്ച നടത്തി.
ഇരുരാജ്യങ്ങളും അഫ്ഗാനിലെ നിലവിലെ അവസ്ഥയും ഭീകരതയും ചർച്ചചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മേഖലയിലെ സമ്പൂർണ്ണ സുരക്ഷയ്‌ക്കും വികസനത്തിനും ഇന്ത്യ നടത്തുന്ന പരിശ്രമത്തിനെ ഓസ്‌ട്രേലിയ അഭിനന്ദിച്ചു. കൊറോണ സംബന്ധമായ വാക്‌സിൻ നിർമ്മാണത്തിലും ഗവേഷണ രംഗത്തെ പങ്കാളിത്തത്തിനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
Comments