പാറ്റ്ന : ക്യാമ്പസിനകത്തും, ഹോസ്റ്റലിലും ഹിജാബ് ധരിക്കാൻ നിർദ്ദേശം പുറപ്പെടുവിച്ച ഹോസ്റ്റൽ വാർഡനെതിരെ ശക്തമായ പ്രതിഷേധവുമായി മുസ്ലീം വിദ്യാർത്ഥിനികൾ. ഹോസ്റ്റലിലേക്ക് വിദ്യാർത്ഥിനികൾ പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തിൽ പോലീസ് അന്വേഷണവും ആരംഭിച്ചു.
ബീഹാറിലെ ബഗൽപൂർ ജില്ലയിലെ സ്വകാര്യ കോളേജിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസമാണ് ഹോസ്റ്റൽ സൂപ്രണ്ട് ഹിജാബ് ധരിക്കണമെന്ന് നിർദ്ദേശിച്ചത്. എന്നാൽ ഇത് വിദ്യാർത്ഥികൾ എതിർക്കുകയായിരുന്നു. താലിബാന്റെ ശരിയത്ത് നിയമം നടപ്പാക്കാനാണ് ഹോസ്റ്റൽ സൂപ്രണ്ട് ശ്രമിക്കുന്നതെന്ന് വിദ്യാർത്ഥിനികൾ ആരോപിച്ചു.
ഹോസ്റ്റലിൽ ട്രൗസറുകളും മറ്റും ധരിച്ച് നടക്കുന്നതിനെ ഹോസ്റ്റൽ സൂപ്രണ്ട് എതിർത്തതായി വിദ്യാർത്ഥിനിയായ ദരക്ഷാ അൻവർ പറഞ്ഞു. വേനൽകാലത്ത് ഹിജാബ് ധരിക്കുക പ്രയാസകരമാണെന്ന് ഗവേഷക വിദ്യാർത്ഥിനി നേദ ഫാത്തിമയും പ്രതികരിച്ചു. അതുകൊണ്ടുതന്നെ ഹോസ്റ്റലുകളിൽ ട്രൗസറുകളും, ടി ഷർട്ടുകളുമാണ് ധരിക്കുക. എന്നാൽ ഇത്തരം വസ്ത്രങ്ങൾ ധരിക്കരുതെന്ന് ഹോസ്റ്റൽ വാർഡൻ പറഞ്ഞിരുന്നു. ഇതിന് പുറമേ തങ്ങളുടെ വീട്ടുകാരോട് മോശമായി സംസാരിക്കാറുണ്ടെന്നും നേദ ഫാത്തിമ വ്യക്തമാക്കി.
അതേസമയം ശക്തമായ പ്രതിഷേധമാണ് ഹോസ്റ്റലിന് മുൻപിൽ നടന്നത്. ഹോസ്റ്റൽ ഗേറ്റിലേക്ക് വിദ്യാർത്ഥികൾ കല്ലെറിഞ്ഞു. സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസറും നടപടി സ്വീകരിക്കുമെന്നാണ് വിവരം.
Comments