ന്യൂഡൽഹി: പ്ലസ് വൺ പരീക്ഷാ കേസ് നാളെ പരിഗണിക്കില്ല. കേസ് പരിഗണിക്കുന്നത് ഈ മാസം 15ലേക്ക് മാറ്റി. പ്ലസ് വൺ പരീക്ഷ ഓഫ്ലൈനായി നടത്തുന്നത് സ്റ്റേ ചെയ്തുകൊണ്ട് സുപ്രീം കോടതി ഉത്തരവ് പുറത്തിറക്കിയിരുന്നു. കേരളത്തിലെ കൊറോണ വ്യാപനം ഭീതിജനകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരീക്ഷ സ്റ്റേ ചെയ്തത്. എന്ത് ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷാ നടത്തിപ്പ് തീരുമാനിച്ചതെന്നും കോടതി ചോദിച്ചിരുന്നു.
രാജ്യത്തെ മൊത്തം കൊറോണ കേസുകളിൽ പകുതിയിലധികം കേരളത്തിൽ നിന്നാണെന്നും സംസ്ഥാനത്ത് ടിപിആർ നിരക്ക് 15 ശതമാനത്തിൽ കൂടുതലാണെന്നും ചൂണ്ടിക്കാട്ടി റസൂൽ ഷാ എന്ന അഭിഭാഷകനാണ് പ്ലസ് വൺ പരീക്ഷയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. പ്ലസ് വൺ വിദ്യാർത്ഥികൾ വാക്സിൻ സ്വീകരിച്ചവരല്ലെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് മോഡൽ പരീക്ഷ ഓൺലൈൻ ആയാണ് നടത്തിയതെന്നും രണ്ടാമത് ഒരു പരീക്ഷ ആവശ്യമില്ലെന്നുമായിരുന്നു റസൂൽ ഷായുടെ ഹർജി.
അതേസമയം സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ ഓഫ് ലൈനായി നടത്താൻ അനുവദിയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ സത്യവാങ്ങ്മൂലം നൽകി. സംസ്ഥാനത്ത് ഓൺലെനായി പരീക്ഷ നടത്തുന്നത് ഏറെ ബുദ്ധിമുട്ടേറിയതാണ്. കമ്പ്യൂട്ടറും ഇന്റർനെറ്റ് ഇല്ലാത്തത് മൂലം പല വിദ്യാർത്ഥികൾക്കും പരീക്ഷ എഴുതാനാവാത്ത സാഹചര്യം ഉണ്ടാവുമെന്ന് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ് മൂലത്തിൽ പറയുന്നു.
Comments