ലക്‌നൗ: രാജ്യത്തിന്റെ പ്രധാനസേവകനെ പുഷ്പവൃഷ്ടിയോടെ വരവേറ്റ് അയോദ്ധ്യാപുരി. പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം ആദ്യമായി അയോദ്ധ്യയിലെത്തിയ പ്രധാനമന്ത്രിക്ക് ഉജ്ജ്വല സ്വീകരണമാണ് രാമജൻമഭൂമിയിൽ ലഭിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത മോദിയെ കാണാൻ അയോദ്ധ്യയിലെ രാജവീഥിയിൽ പതിനായിരങ്ങളാണ് അണിനിരന്നത്.
സുഗ്രീവ കോട്ട മുതൽ ലതാ ചൗക്ക് വരെയായിരുന്നു റോഡ് ഷോ. അയോദ്ധ്യ വിമാനത്താളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിജെപിയുടെ പ്രമുഖ നേതാക്കളും ചേർന്ന് സ്വീകരിച്ചു. പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ച അയോദ്ധ്യ നഗരവീഥിയിലൂടെ 8 മണിയോടെ പ്രധാനമന്ത്രിയുടെ റോഡ് ഷോ ആരംഭിച്ചു. വാദ്യമേളത്തിന്റെയും തനത് നൃത്തങ്ങളുടെയും അകമ്പടിയോടെയാണ് പ്രധാനസേവകനെ അയോദ്ധ്യയിലെ ജനങ്ങൾ സ്വീകരിച്ചത്. സന്ധ്യ മയങ്ങിയെങ്കിലും പ്രധാനമന്ത്രിയെ കാണാൻ ആയിരങ്ങളാണ് രാമക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയത്.

അയോദ്ധ്യനിവാസികളൊന്നായി ജാതിമതഭേദമന്യേയാണ് പ്രധാനമന്ത്രിയെ വരവേറ്റത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഇന്ന് പരസ്യപ്രചാരണം അവസാനിക്കുമ്പോൾ അയോദ്ധ്യയിലെത്തി ജനങ്ങളെ ഒരിക്കൽ കൂടി അഭിസംബോധന ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി. അയോദ്ധ്യാനഗരി ഒന്നടങ്കം പ്രധാനമന്ത്രിക്കൊപ്പമുണ്ടാകുമെന്നതിന്റെ സൂചകമായിരുന്നു ഇന്നത്തെ റോഡ് ഷോ.
ഇത്തവണ ഉത്തർപ്രദേശിൽ 80 സീറ്റുകളും സ്വന്തമാക്കാൻ സാധിക്കുമെന്നതിന്റെ സൂചനയാണ് രാമനഗരിയിൽ പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാൻ തടിച്ചു കൂടിയ ജനങ്ങൾ. നാമനിർദേശ പത്രികാ സമർപ്പണത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രി അയോദ്ധ്യ സന്ദർശിച്ചത്. 14-നാണ് അദ്ദേഹം വാരാണസിയിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിക്കുക.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്‌രിവാളിനെതിരെ 3,71,784 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ജയം. 2019 ൽ കോൺഗ്രസിന്റെ അജയ് റായിക്കെതിരെയും വൻ ഭൂരിപക്ഷത്തോടെയാണ് മോദി വിജയിച്ചത്.















