കൊച്ചി : അന്തരിച്ച സിനിമ-സീരിയൽ നടൻ റിസബാവയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ 10.30 ന് ചെമ്പിട്ടപ്പള്ളി ജുമാ മസ്ജിദ് ഖബറിസ്ഥാനിലാണ് സംസ്‌കരിക്കുക. കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാകും സംസ്‌കാരം.
മരണ ശേഷം നടത്തിയ കൊറോണ പരിശോധനയിൽ അദ്ദേഹത്തിന് രോഗമുള്ളതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്ന് നിശ്ചയിച്ചിരുന്ന പൊതുദർശനം അടക്കമുള്ളവ ഒഴിവാക്കി. ആശുപത്രിയിൽ നിന്നും മൃതദേഹം നേരിട്ട് മസ്ജിദിലേക്കാകും കൊണ്ടുപോകുക.
വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന റിസബാവ ഇന്നലെയായിരുന്നു അന്തരിച്ചത്. 55 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയോടെയായിരുന്നു അന്ത്യം.
1966 സെപ്തംബറിൽ കൊച്ചിയിലായിരുന്നു റിസബാവയുടെ ജനനം. നാടകങ്ങളിലൂടെയാണ് അദ്ദേഹം സിനിമയിൽ എത്തിയത്. പിന്നീട് സീരിയലുകളിലും സജീവമായി. 1984 ൽ പുറത്തിറങ്ങിയ വിഷുപക്ഷിയാണ് ആദ്യ ചിത്രം. ഇൻ ഹരിഹർ നഗർ, ഡോ. പശുപതി, അനിയൻ ബാവ ചേട്ടൻ ബാവ, ചമ്പക്കുളം തച്ചൻ തുടങ്ങി നൂറിലേറെ ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്.
ഇൻഹരിഹർ നഗറിലെ ജോൺ ഹോനായി എന്ന വില്ലൻ വേഷത്തിലൂടെയാണ് മലയാള സിനിമാ മേഖലയിൽ അദ്ദേഹം ശ്രദ്ധേയനായത്. പിന്നീട് വില്ലനായും സ്വഭാവ നടനായും അദ്ദേഹം തിളങ്ങി
Comments