ന്യൂഡൽഹി: പസഫിക്കിലെ നിർണ്ണായക ശക്തിയായി മാറിയ ക്വാഡ് സഖ്യത്തിന്റെ കൊറോണ കാലത്തെ ആദ്യ നേരിട്ടുള്ള യോഗം അമേരിക്കയിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിൽ 24ന് പങ്കെടുക്കുമെന്ന് ഓഫീസ് വൃത്തങ്ങൾ അറിയിച്ചു.
ക്വാഡ് സഖ്യത്തിന്റെ ഭാഗമായ ഇന്ത്യയുടേയും ജപ്പാന്റേയും ഓസ്‌ട്രേലിയയുടേയും പ്രമുഖ നേതാക്കളും ഉദ്യോഗസ്ഥരും ജോ ബൈഡനൊപ്പം ഒത്തുചേരും. ജപ്പാന്റെ സ്ഥാനമൊഴിയാൻ തീരുമാനിച്ച പ്രധാനമന്ത്രി യോഷിഹിതേ സുഗ യോഗത്തിൽ പങ്കെടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കൊറോണ നയത്തെ സമഗ്രമായി വിലയിരുത്തുന്ന യോഗം വാക്‌സിനേഷന്റെ വേഗത വർദ്ധിപ്പിക്കുന്നതിനും ലോകരാജ്യങ്ങൾക്ക് നൽകുന്ന സഹായത്തെക്കുറിച്ചും ചർച്ചചെയ്യും. മേഖലയിലെ പ്രതിരോധ സഹകരണത്തിനൊപ്പം അഫ്ഗാനിലെ താലിബാന്റെ ഭരണവും ഭീകരതയും, സമുദ്രമേഖലയും, സൈബർ സുരക്ഷയും മുൻഗണനാ വിഷയങ്ങളാണ്.
മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനം തീരുമാനിച്ചിരിക്കുന്ന പ്രധാനമന്ത്രി 25ന് ഐക്യരാഷ്‌ട്ര സഭയുടെ 76-ാം വാർഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്യും. കഴിഞ്ഞ വർഷം 75-ാം സഭ വെർച്ച്വലായിട്ടാണ് സംഘടിപ്പിക്കപ്പെട്ടത്. ആഗോള ഭീകരതയും കാലാവസ്ഥാ വ്യതിയാനവും ആഫ്രിക്കൻ രാജ്യങ്ങളിലെ രാഷ്‌ട്രീയ അസ്ഥിരതയും ഇന്ത്യയാണ് ഏറെ പ്രധാന്യത്തോടെ ലോകത്തിന് മുന്നിൽ വെച്ചത്. നരേന്ദ്രമോദിയുടെ വിമർശനങ്ങൾ ഐക്യരാഷ്‌ട്രസഭയുടെ പ്രവർത്തനത്തിൽ പ്രകടമായ മാറ്റങ്ങളാണ് വരുത്തിയത്.
Comments