മുംബൈ: മഹാരാഷ്‌ട്രയിൽ ടൂത്ത്‌പേസ്റ്റിന് പകരം എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച പെൺകുട്ടിക്ക് ദാരുണാന്ത്യം. ധാരാവി സ്വദേശിയും 18കാരിയുമായ അഫ്‌സാനയാണ് മരിച്ചത്. രാവിലെ എഴുന്നേറ്റ് പല്ലുതേക്കാൻ പേസ്റ്റ് തിരഞ്ഞപ്പോൾ സമീപത്ത് വച്ചിരുന്ന എലിവിഷത്തിന്റെ ട്യൂബ് അബദ്ധത്തിൽ എടുക്കുകയും പല്ലുതേക്കുകയുമായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ അഫ്‌സാന മരണത്തിന് കീഴടങ്ങി.
മാതാപിതാക്കൾ വഴക്ക് പറയുമെന്ന് ഭയന്ന് അബദ്ധം സംഭവിച്ച വിവരം പെൺകുട്ടി തുറന്ന് പറയാതിരുന്നതാണ് ആരോഗ്യനില വഷളാക്കിയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സെപ്റ്റംബർ 3ന് രാവിലെയായിരുന്നു എലിവിഷം ഉപയോഗിച്ച് അഫ്‌സാന പല്ലുതേച്ചത്. രുചിയിലും മണത്തിലും വ്യത്യാസം തോന്നിയ ഉടനെ വായ കഴുകിയെങ്കിലും അഫ്‌സാനയ്‌ക്ക് അസ്വസ്ഥതകൾ ആരംഭിക്കാൻ തുടങ്ങി. കലശലായ വയറുവേദന അനുഭവപ്പെട്ടപ്പോൾ കയ്യിൽ കിട്ടിയ മരുന്നുകൾ കഴിച്ചു. വഴക്ക് കേൾക്കുമെന്ന് ഭയന്ന് മാതാപിതാക്കളിൽ നിന്നും വിവരം മറച്ചുവച്ചു.
അഫ്‌സാനയുടെ ആരോഗ്യനില വഷളാകുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ കാര്യമറിയാതെ തന്നെ ആശുപത്രിയിൽ എത്തിച്ചു. വിവിധ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും അഫ്‌സാനയുടെ ആരോഗ്യനില പൂർവസ്ഥിതിയിലായില്ല. ഒടുവിൽ എലിവിഷം വായിലെത്തിയ വിവരം അഫ്‌സാന തുറന്നു പറഞ്ഞു. ഉടൻ തന്നെ ജെ.ജെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ തേടിയെങ്കിലും ചൊവ്വാഴ്ച വൈകിട്ട് അഫ്‌സാന മരിച്ചു. അപകടം സംഭവിച്ച് 11-ാം ദിവസം പിന്നിടുമ്പോഴായിരുന്നു അന്ത്യം.
വിഷം ഉള്ളിൽ ചെന്നാണ് മരണം സംഭവിച്ചതെന്ന് അഫ്‌സാനയുടെ മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. ഫോറൻസിക് പഠനത്തിനായി സാമ്പിളുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയ ധാരാവി പോലീസ് അപകടമരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.
Comments