പത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോർജ് മത്സരിച്ച ആറന്മുളയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വീഴ്ച്ചയുണ്ടായെന്ന് സിപിഎം റിപ്പോർട്ട്. 250ൽ അധികം പാർട്ടി അംഗങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിന്നതായി കണ്ടെത്തി. പ്രചാരണ പ്രവർത്തനങ്ങളിൽ പ്രവർത്തകർ സജീവമല്ലെന്ന് തെരഞ്ഞെടുപ്പ് സമയത്ത് തന്നെ വീണ ജോർജ് സിപിഎം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു.
ഒരു ഏരിയ കമ്മിറ്റി അംഗവും നാല് ലോക്കൽ കമ്മിറ്റി അംഗങ്ങളും ഉത്തരവാദിത്തം നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയെന്നാണ് റിപ്പോർട്ട്. 22 ലോക്കൽ കമ്മിറ്റികളിലെ 267 പാർട്ടി അംഗങ്ങളും സജീവമല്ലായിരുന്നു. കുമ്പഴ, കുളനട, ഇരവിപേരൂർ, വള്ളക്കുശം എന്നിവിടങ്ങളിലാണ് കൂടുതൽ പാർട്ടി പ്രവർത്തകർ പ്രചാരണങ്ങളിൽ നിന്നും വിട്ടു നിന്നത്.
തെരഞ്ഞെടുപ്പ് കമ്മിറ്റി അദ്ധ്യക്ഷനായിരുന്ന എ പദ്മകുമാറിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് ജില്ലാ നേതൃത്വത്തിന് കൈമാറി. തുടർ ഭരണം ഉണ്ടാവില്ലെന്ന് കരുതിയാണ് പലരും പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നതെന്നും ഇത്തരക്കാരുടെ ആവശ്യങ്ങൾക്ക് കത്തുകൾ നൽകരുതെന്ന് പലയിടത്തും ബ്രാഞ്ച് കമ്മിറ്റികൾക്ക് നിർദ്ദേശം നൽകിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് മൊബൈൽ ആപ്പിന്റെ സഹായത്തോടെ സിപിഎം തെരഞ്ഞെടുപ്പ് അവലോകനം നടത്തിയിരുന്നു. ഇതിന് പുറമെ പ്രാദേശികമായി ശേഖരിച്ച വിവരവും ക്രോഡീകരിച്ചാണ് ഇത്രയധികം പാർട്ടി അംഗങ്ങൾ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നതായി കണ്ടെത്തിയത്. 267 പാർട്ടി കേഡർമാർ വിട്ടുനിൽക്കാനുണ്ടായ സാഹചര്യം പരിശോധിക്കാനാണ് പാർട്ടി തീരുമാനം.
Comments