ഹൈദരാബാദ്: തെലങ്കാനയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആറ് വയസ്സുകാരിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ കൈമാറി സർക്കാർ. ഇതിനൊപ്പം കുട്ടിയുടെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുമെന്ന ഉറപ്പും നൽകി. പോലീസ് അന്വേഷിച്ച കേസിൽ പ്രതിയായ 30കാരന്റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. ഈ മാസം ഒൻപതിനാണ് ആറ് വയസ്സുകാരിയെ കാണാതാകുന്നത്.
കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ കുട്ടിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിനുള്ളിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. ഒളിവിൽ പോയ പ്രതിക്കായി ദിവസങ്ങൾ നീണ്ട അന്വേഷണം പോലീസ് നടത്തിയിരുന്നു. 10 ലക്ഷം രൂപയും ഇയാളെ പറ്റി വിവരം നൽകുന്നവർക്ക് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് രാവിലെ ട്രെയിൻ തട്ടി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണിതെന്ന് പോലീസ് സ്ഥിരീകരിച്ചു.
അതിനിടെ പ്രതിയുടെ മരണം ഇപ്പോൾ പൊതുജനം ആഘോഷിക്കുകയാണ്. ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആറ് വയസ്സുകാരിക്ക് നീതി ലഭിച്ചുവെന്ന് പലരും സോഷ്യൽ മീഡിയയിൽ കുറിച്ചു. തിരിച്ചറിയാൻ ആകാത്ത വിധം പ്രതിയുടെ തല തകർന്നു പോയിരുന്നു. ശരീരത്തിൽ മറ്റ് പരിക്കുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കയ്യിലെ ടാറ്റൂ നോക്കിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
Comments