നരേന്ദ്ര ദാമോദർദാസ് മോദി എന്ന അതികായനെ ഭ്രമണം ചെയ്ത് ഇന്ത്യൻ രാഷ്‌ട്രീയം മുന്നേറാൻ തുടങ്ങിയിട്ട് കാലമേറയായി. എന്നാൽ മോദിയോളം തലപ്പൊക്കമുള്ള നേതാവിനെ നേരിടാൻ ആരും ഇപ്പോൾ പ്രതിപക്ഷത്തില്ല. നിങ്ങൾക്ക് മോദിയെ വിമർശിക്കാം. വിയോജിക്കാം. എന്നാൽ അവഗണിക്കാനാവില്ല.
മാർട്ടിൻ ലൂഥർ കിംഗ് ഒരിക്കൽ പറഞ്ഞിട്ടുണ്ട് സുരക്ഷിതമായ സമയത്ത് എവിടെ നിൽക്കുന്ന എന്നതിനെ ആശ്രയിച്ചല്ല, വെല്ലുവിളികളും വിവാദങ്ങളും നിറഞ്ഞ സമയത്ത് എവിടെ നിൽക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഒരാളെ വിലയിരുത്തേണ്ടത്. ഗുജറാത്തിലെ വാഡ്നഗർ റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള വഴി അനായാസമായിരുന്നില്ല. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിലൂടെ നേടിയ ആത്മസമർപ്പണത്തിന്റേയും ആത്മവിശ്വാസത്തിന്റേയും കരുത്താണ് മോദിയെ പ്രധാനമന്ത്രി പദത്തിെലത്തിച്ചത്.
1950 സെപ്തംബർ 17 ന് ദമോദർ ദാസ് മുൽചന്ദ് മോദിയുടെയും ഹീരാ ബെന്നിന്റെയും ആറു മക്കളിൽ മൂന്നാമനായി മോദി ജനിച്ചു. ദാരിദ്ര്യത്തിന്റെയും ഇല്ലായ്മയുടെയും കയ്പുനീർ അനുഭവിച്ച നരേന്ദ്രൻ അതെല്ലാം തരണം ചെയ്ത് മുന്നേറി. വളരെ ചെറുപ്പത്തിൽ തന്നെ അച്ഛനെ സഹായിക്കാൻ ചായക്കടയിൽ ജോലി ചെയ്ത് തുടങ്ങി. സ്‌കൂൾ വിട്ടുകഴിഞ്ഞാൽ റെയിൽവേ സ്റ്റേഷനിലെ അച്ഛന്റെ കടയിൽ വന്ന് ചായ കെറ്റിലിലാക്കി യാത്രക്കാർക്ക് വിറ്റിരുന്നു. പഠനത്തിനുള്ള പണം ഇങ്ങനെയാണ് കണ്ടെത്തിയിരുന്നത്.
താൻ അനുഭവിച്ച ദാരിദ്ര്യം വരും തലമുറ അനുഭവിക്കരുതെന്ന ദൃഢനിശ്ചയം ആ ബാലനിൽ ഉണ്ടായിരുന്നു. പിന്നീട് പ്രധാനമന്ത്രി പദത്തിലെത്തിയപ്പോൾ ദരിദ്രർക്ക് വേണ്ടി വിവിധ പദ്ധതികൾ നടപ്പിലാക്കാൻ അത് പ്രചോദനമായി. പ്രതിസന്ധികളെന്നും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. എന്നാൽ അവയെ അവസരമാക്കി മുന്നേറാൻ മറ്റാർക്കും മോദിയോളം കഴിവില്ല. മോദിയുടെ ഭാഷയിൽ പറഞ്ഞാൽ തനിക്ക് നേരെ വരുന്ന ഓരോ കല്ലും കൂട്ടിവച്ച് പടവുകൾ ഉണ്ടാക്കി കയറിപ്പോകും . മറ്റു രാഷ്‌ട്രീയക്കാരെ പോലെ പതിവ് വഴികളിലൂടെ സഞ്ചരിക്കാൻ അദ്ദേഹം ഇഷ്ടപ്പെടുന്നില്ല.
വേറിട്ട വഴികളിലൂടെ മുന്നോട്ട് പോകുന്നതിനെ കുറിച്ച് മാത്രമാണ് അദേഹം എന്നും ചിന്തിച്ചിരുന്നത്. മോദിയുടെ സ്ഥാനലബ്ധിയും അതുപോലെയായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായാണ് അദ്ദേഹം ആദ്യമായി നിയമസഭ കയറുന്നത്. പാർലമെന്റിൽ ആദ്യമായി പ്രവേശിച്ചത് പ്രധാനമന്ത്രിയായാണ്. ഇന്ത്യൻ രാഷ്‌ട്രീയത്തിൽ മാത്രമല്ല ലോകത്തുതന്നെ ഇതുപോലൊരു സ്ഥാനലബ്ധി ആർക്കും ഉണ്ടായിട്ടില്ല. 2001 ഒക്ടോബർ 7 നാണ് ഗുജറാത്ത് മുഖ്യമന്ത്രിയായി മോദി ആദ്യമായി അധികാരമേൽക്കുന്നത്. ഭൂകമ്പത്തിൽ തകർന്നടിഞ്ഞ സംസ്ഥാനത്തെ സാധാരണ നിലയിലാക്കുക എന്ന വലിയ ഉത്തരവാദിത്വമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ആ വെല്ലുവിളി ഏറ്റെടുത്ത മോദി സംസ്ഥാനത്തെ പുരോഗതിയിലേയ്‌ക്ക് നയിച്ചു. അദ്ദേഹത്തിന്റെ ഭരണത്തിൽ 10 ശതമാനത്തിലധികം കാർഷിക വളർച്ച നേടി. വ്യവസായത്തിലും ഗുജറാത്ത് വൻപുരോഗതി കൈവരിച്ചു. രാജ്യത്ത് ഏറ്റവും കുറവ് തൊഴിലില്ലായ്മയുള്ള സംസ്ഥാനമായി ഗുജറാത്തിനെ മാറ്റി.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാൻ ബിജെപി ഉത്തരവാദിത്വം ഏൽപ്പിച്ചത് മോഡിയെയായിരുന്നു. 2013 ജൂൺ 13ന് പനാജിയിൽ നടന്ന ദേശീയ എക്സിക്യൂട്ടീവിലാണ് അതിനിർണായകമായ ആ തീരുമാനം ഉണ്ടായത്. രാജ്യം അക്കാലത്ത് ഭീകരവാദം, വിഘടനവാദം, മാവോവാദി ആക്രമണം അഴിമതി കെടുകാര്യസ്ഥത, സ്വജനപക്ഷപാതം, ന്യൂനപക്ഷ പ്രീണനം എന്നിവ കൊണ്ട് പൊറുതി മുട്ടുകയായിരുന്നു. രാജ്യം രക്ഷകനെ കാത്തിരുന്ന കാലം. അവിടേക്കാണ് ജനനായകനായി ഈസ്വയം സേവകൻ അവതരിച്ചത്.
ജനങ്ങൾക്കുമുന്നിൽ വെയ്‌ക്കാൻ ഗുജറാത്ത് മോഡലെന്ന മികച്ചൊരു മാതൃക മോദിക്കുണ്ടായിരുന്നു. മോദിയിൽ വിശ്വാസം അർപ്പിച്ച ജനങ്ങൾ അദ്ദേഹത്തെ വൻ ഭൂരിപക്ഷത്തോടെ അധികാരമേൽപ്പിച്ചു. രാജ്യത്ത് ആദ്യമായി കോൺഗ്രസ് ഇതര പാർട്ടി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യ പ്രധാനമന്ത്രിയെന്ന ഖ്യാതിയും മോദിയ്‌ക്ക് സ്വന്തം. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി ശുചിത്വത്തെയും അതിന്റെ പ്രധാന്യത്തെയുംക്കുറിച്ചും ജനതയോട് സംവദിച്ചു. സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ സാനിറ്ററി നാപ്കിനെ കുറിച്ചും സംസാരിച്ചു. വിദ്യാർത്ഥികളിൽ പരീക്ഷാപേടിമാറ്റാൻ പുസ്തകമെഴുതിയും വരും തലമുറയ്‌ക്ക് മാതൃകയായി.
രാജ്യവിരുദ്ധ ശക്തികൾക്ക് ശക്തമായ തിരിച്ചടി നൽകി. ജമ്മുകശ്മിരിലെ ഉറിയിലുണ്ടായ തീവ്രവാദി ആക്രമണത്തിന് തിരിച്ചടിയായി പാകിസ്താൻ മണ്ണിൽ കയറി സർജിക്കൽ സ്ൈട്രക്ക് നടത്തി. പാക് അതിർത്തി കടന്ന് ബാലാകോട്ടിലെ ഭീകര കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി പുൽവാമയ്‌ക്ക് പകരം ചോദിച്ചു.
സാമ്പത്തിക രംഗത്തും ഉണർവിന്റെ നാളുകളായിരുന്നു മോദി ഭരണ കാലത്ത് ഇന്ത്യ കണ്ടത്. രാജ്യത്തെ സാധാരണക്കാരനുപോലും ബാങ്ക് അക്കൗണ്ടുകൾ നൽകി സാമ്പത്തിക സുരക്ഷിതത്വം കൊടുത്തു. നോട്ട് നിരോധനം നടപ്പിലാക്കി കള്ളപ്പണക്കാരുടെയും തീവ്രവാദികളുടെയും നട്ടെല്ലൊടിച്ചു. എല്ലാ വിമർശനങ്ങളെയും നിഷ്പ്രഭമാക്കി 2019ൽ മോദി വീണ്ടും അധികാരത്തിലെത്തി. 2014 ൽ നേടിയ സീറ്റുകളേക്കാൾ കൂടുതൽ നേടിയാണ് രണ്ടാം തവണ പ്രധാനമന്ത്രി പദത്തിലെത്തിയത്. അയോധ്യയിലെ രാമജന്മഭൂമിയിൽ ക്ഷേത്ര ശിലാന്യാസം നടത്താനുള്ള സൗഭാഗ്യവും മോദിക്ക് ലഭിച്ചു.
ജമ്മുകശ്മിരിന് അമിതാധികാരം നൽകിയിരുന്ന ഭരണഘടനയുടെ 370 -)0 വകുപ്പ് റദ്ദാക്കി. മുത്വലാഖ് നിർത്തലാക്കി മുസ്ലീം സ്ത്രീകളെ അനാവശ്യ വിവാഹമോചനങ്ങളിൽ നിന്നും മോചിപ്പിച്ചു. കൊറോണ മഹാമാരികാലത്ത് 80 കോടി ജനങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യം എത്തിച്ച് പാവങ്ങൾക്ക് കൈത്താങ്ങായി. അതിർത്തിയിൽ കടന്നുകയറാൻ ശ്രമിച്ച ചൈനയ്‌ക്ക് ശക്തമായ താക്കീത് നൽകി. 62ലെ ഇന്ത്യയല്ല ഇത് പുതിയ ഇന്ത്യയാണെന്ന് ലോകത്തോട് പ്രഖ്യാപിച്ചു.
മറ്റ് പ്രധാനമന്ത്രിമാർ തൊടാൻ മടിച്ച ഓരോകാര്യങ്ങളും മോദി നടപ്പിലാക്കാൻ തുടങ്ങിയതോടെ ജനങ്ങൾ പറഞ്ഞു. ‘മോദി ഹേ തോ മുംകിൻഹേ ‘ അതായത് മോദിയുണ്ടെങ്കിൽ എല്ലാം സാധ്യമാണ്. 130 കോടി ജനങ്ങളെ നയിക്കാൻ മുന്നിൽ മോദിയുണ്ടല്ലോ എന്ന കരുത്താണ് ഇന്ന് രാജ്യത്തെ മുന്നോട്ട് നയിക്കുന്നത്.
Comments