റാവൽപിണ്ടി: സുരക്ഷാ ഭീഷണിയെതുടർന്ന് പാകിസ്താനുമായുളള ക്രിക്കറ്റ് പരമ്പരയിൽ നിന്ന് അവസാന നിമിഷം പിന്മാറി ന്യസിലാന്റ്. ഇമ്രാൻ സർക്കാരിന്റെയും പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെയും അഭ്യർഥന അവഗണിച്ചാണ് ന്യൂസിലാൻഡിന്റെ പിന്മാറ്റം. ഭീകരാക്രമണത്തിന്റെ ഭീഷണി നിലനിൽക്കുന്ന പാകിസ്താനിൽ നിന്ന് പിന്മാറാനുളള കിവീസിന്റെ തീരുമാനം ഇമ്രാൻ സർക്കാരിന് കനത്ത തിരിച്ചടിയായി.
പരമ്പരയിൽ മൂന്ന് ഏകദിനവും അഞ്ച് ടി20യും ആണ് അടങ്ങിയിരുന്നത്. ഇന്ന് രാവിലെ റാവൽപിണ്ടിയിൽ ആദ്യ ഏകദിനം തുടങ്ങാനിരിക്കെയാണ് പരമ്പരയിൽ നിന്ന് ഒഴിവാകാനുളള തീരുമാനം ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് പാക് ക്രിക്കറ്റ് ബോർഡിന്റെ തലവനായി മുൻ ക്രിക്കറ്റർ റമീസ് രാജ സ്ഥാനമേറ്റത്. ന്യൂസിലാൻഡിന്റെ തീരുമാനം വ്യക്തിപരമായി റമീസ് രാജയ്‌ക്കും തിരിച്ചടിയായി.
സുരക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് കിവീസ് പരമ്പര റദ്ദാക്കാൻ തീരുമാനിച്ചതെന്ന് ന്യൂസിലാൻഡ് ക്രിക്കറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് വൈറ്റ് പ്രസ്താവിച്ചു. തങ്ങളുടെ തീരുമാനം പാക് ക്രിക്കറ്റിന് വലിയ ആഘാതമാണെന്ന് അറിയാം. എന്നാൽ കളിക്കാരുടെ സുരക്ഷ മാത്രം പരിഗണിച്ചാണ് പിന്മാറുന്നത്. കിവീസ് ഉടനെ പാകിസ്താൻ വിടും.
ന്യസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേണ് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി സംസാരിച്ചിരുന്നു. ന്യൂസിലാൻഡ് ടീമിന് സുരക്ഷയെരുക്കിയ പാകിസ്താന് നന്ദി അറിയിക്കുന്നു. എന്നാൽ ടീമിന്റെ സുരക്ഷയ്‌ക്കാണ് മുൻഗണന നൽകുന്നത് ജസീന്ത വ്യക്തമാക്കി.
പരമ്പര മുടങ്ങിയതിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അസന്തുഷ്ടി പ്രകടിപ്പിച്ചു. സന്ദർശകർക്ക് കനത്ത സുരക്ഷയാണ് പാകിസ്താനിൽ നൽകുന്നത്. പാകിസ്താൻ പ്രധാനമന്ത്രി ഇടപെട്ടിട്ടും പരമ്പരയിൽ നിന്ന് പിന്മാറാനുളള കിവീസിന്റെ തീരുമാനം നിരാശാജനകമാണ് പിസിബി വ്യക്തമാക്കി.
പതിനെട്ട് വർഷത്തിനു ശേഷമാണ് കിവീസ് പാകിസ്താന് മണ്ണിൽ പരമ്പയ്‌ക്ക് എത്തുന്നത്. 2002ൽ പാകിസ്താൻ പര്യടനത്തിന് എത്തിയ ന്യൂസിലാൻഡ് ടീം താമസിച്ചിരുന്ന കറാച്ചിയിലെ ഹോട്ടലിനു സമീപമുണ്ടായ സ്‌ഫോടനത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങി. പിന്നീട് അടുത്ത വർഷം വീണ്ടും എത്തിയാണ് പരമ്പര പൂർത്തിയാക്കിയത്. അടുത്തമാസം ഇംഗ്ലണ്ട് പുരുഷ-വനിതാ ടീമുകൾ പാകിസ്താനിൽ കളിക്കാൻ എത്തുന്നുണ്ട്. ന്യൂസിലാൻഡിന്റെ പിന്മാറ്റം ഇംഗ്ലീഷ് ടീമുകളുടെ പര്യടനവും അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്.
Comments