പാരീസ്: ത്രിരാഷ്ട്ര സഖ്യ ഉടമ്പടിയിൽ പ്രതിഷേധിച്ച് ഫ്രാൻസ്. ഓസ്ട്രേലിയയ്ക്ക് ആണവ അന്തർവാഹിനി നൽകാനുള്ള തീരുമാനത്തിനെതിരെയാണ് ഫ്രാൻസ് അമേരിക്കയ്ക്കും ബ്രിട്ടനുമെതിരെ ശക്തമായി രംഗത്തെത്തിയത്. അമേരിക്കയിലേയും ഓസ്ട്രേലിയയിലേയും സ്ഥാനപതിമാരെയാണ് ഫ്രാൻസ് അടിയന്തിരമായി മടക്കിവിളിച്ചുകൊണ്ട് പ്രതിഷേധം രേഖപ്പെടുത്തിയത്.
ത്രിരാഷ്ട്ര കരാർ പ്രകാരം ഓസ്ട്രേലിയയുമായി അമേരിക്കയും ബ്രിട്ടനുമാണ് ആണവായുധ കരാർ ഉണ്ടാക്കിയത്. തങ്ങൾ തീരുമാനിച്ചുറപ്പിച്ചിരിക്കുന്ന പദ്ധതികളെ തകിടംമറിക്കുന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചതെന്നും ഓസ്ട്രേലിയ തങ്ങളുമായി യാതൊന്നും ചർച്ചചെയ്തില്ലെന്നും ഫ്രാൻസ് ആരോപിച്ചു.
ഇതിനിടെ ഫ്രാൻസുമായുണ്ടാക്കിയ പ്രതിരോധ കരാറുകളിൽ നിന്നും പിന്നോട്ടു പോയിട്ടി ല്ലെന്നും തെറ്റിദ്ധാരണകൾ തിരുത്തുമെന്നും ഓസ്ട്രേലിയ അറിയിച്ചു. ഫ്രാൻസ് 2003 മുതൽ അമേരിക്കയുമായി പ്രതിരോധ രംഗത്ത് അത്ര നല്ല ബന്ധത്തിലല്ല. ഇറാഖ് യുദ്ധകാലത്താണ് അമേരിക്കൻ നയങ്ങളോടുള്ള വിയോജിപ്പ് ഫ്രാൻസ് ശക്തമായി പ്രകടിപ്പിച്ചത്. അതിന് ശേഷം ഇതാദ്യമായാണ് അമേരിക്കയ്ക്കും ബ്രിട്ടനുമെതിരെ പ്രതിഷേധം നടത്തുന്നത്.
പസഫിക് മേഖലയിലെ ചൈനയുടെ അധിനിവേശത്തെ ചെറുക്കാനും സമുദ്രസുരക്ഷ ഉറപ്പാക്കാനുമാണ് അമേരിക്കയുടെ നീക്കം. ഓസ്ട്രേലിയയെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ആണവ അന്തർവാഹിനികളുടെ കൊടുക്കൽ വാങ്ങലുകൾ നടക്കുന്നത്. ക്വാഡ് സഖ്യത്തിന്റെ ഭാഗമായ ഓസ്ട്രേലിയയ്ക്കൊപ്പം പുതുതായി അറ്റ്ലാന്റിക് മേഖലയിൽ ബ്രിട്ടനേയും ഒപ്പം ചേർത്തുള്ള രണ്ടാം സഖ്യത്തിനാണ് അമേരിക്ക ധാരണയിലെത്തിയത്. പസഫിക് മേഖലയ്ക്കു പുറമേ അറ്റ്ലാന്റിക് മേഖലയിലും സ്വാധീനമുറപ്പിക്കലാണ് അമേരിക്കയുടെ ലക്ഷ്യം.
Comments