ഡോൺ ബോസ്കോയുടെ ജീവിതം ആസ്പദമാക്കി 1993ൽ പുറത്തിറങ്ങിയ ജോണിയാണ് സംവിധായകനെന്ന നിലയിൽ സംഗീത് ശിവനെ അടയാളപ്പെടുത്തിയത്. തരുൺ കുമാറും ശാന്തികൃഷ്ണയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് സഹോദരൻ സന്തോഷ് ശിവനായിരുന്നു. ആ വർഷത്തെ കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയ ജോണിക്ക് നിരൂപക പ്രശംസ ഏറെ നേടാനായി. ഒരു പക്ഷേ ജോണി എന്ന ചിത്രം വെള്ളിത്തിരയിലെത്തും മുൻപേ യോദ്ധയിലൂടെ അദ്ദേഹം മലയാളി പ്രേക്ഷകരുടെ മനസ് തൊട്ടറിഞ്ഞിരുന്നു.
അരശുംമൂട്ടിൽ അപ്പുക്കുട്ടനും തൈപ്പറമ്പിൽ അശോകനും ദമയന്തിയും നേപ്പാളി അശ്വതിയും ഉണ്ണിക്കുട്ടനുമാെക്കെ അപ്പോഴേക്കും മലയാളിയുടെ പ്രിയപ്പെട്ടവരായി. 1992 സെപ്റ്റംബർ മൂന്നിന് തിയേറ്ററിലെത്തിയ ചിത്രം സംഗീതിന്റെ കരിയറിലെ ഏറ്റവും ജനപ്രിയ ചിത്രമായി വിലയിരുത്തുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. എ.ആർ. റഹ്മാനെന്ന അതുല്യ പ്രതിഭയുടെ മാസ്മരിക സംഗീതത്തെ മലയാളിക്ക് ആദ്യം പരിചയപ്പെടുത്തിയതും യോദ്ധയായിരുന്നു. ശ്രീകർ പ്രസാദ് എന്ന എഡിറ്റർക്ക് സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത സിനിമയും സംഗീതിന്റെ കൈയൊപ്പ് പതിഞ്ഞ മോഹൻലാൽ ചിത്രമായിരുന്നു. ഇന്ത്യൻ സിനിമയിലെ എണ്ണം പറഞ്ഞ എഡിറ്റർമാരിൽ ഒരാളായി വളരാനുള്ള ശ്രീകറിന്റെ യാത്ര അവിടെയാണ് ആരംഭിച്ചത്.
ഹോളിവുഡ് ചിത്രമായ ദി ഗോൾഡൻ ചൈൽഡ് എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ആഖ്യാനമായിരുന്ന യോദ്ധ മലയാളത്തിലെ എക്കാലത്തെയും ഹിറ്റായി. നാലു സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ചിത്രം വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. മോഹൻലാലും ജഗതി ശ്രീകുമാറും ഉർവശിയും സിദ്ധാർത്ഥ് ലാമയും മാധുവും ഒടുവിലും മീനയും അടക്കമുള്ളവരുടെ പ്രകടനവും ഏറെ പ്രശംസിക്കപ്പെട്ടു.
യോദ്ധയ്‌ക്ക് പിന്നാലെ വീണ്ടും സംഗീത് ശിവനും മോഹൻലാലും ഒന്നിച്ചപ്പോൾ മലയാളികൾക്ക് അതൊരു വിരുന്നായി. ഡെന്നീസ് ജോസഫിന്റെ തൂലികയിൽ പിറന്ന ഗാന്ധർവ്വം മലയാളത്തിലെ ബ്ലോക്ബസ്റ്ററായി. 1993ലെ സ്വാതന്ത്ര്യ ദിനത്തിലായിരുന്നു റിലീസ്. എസ്പി വെങ്കിടേഷ് ഈണം പകർന്ന പാട്ടുകൾ കേരളം ഏറ്റുപാടി. തമാശയ്‌ക്കൊപ്പം ഫാന്റസിയെയും സംയോജിപ്പിച്ച യോദ്ധയെ പോലെയായിരുന്നില്ല ഗാന്ധർവം. തമാശയുടെ പുതിയാെരു തലം സമ്മാനിച്ച സിനിമ കൽപ്പന എന്ന നടിയുടെ മികവ് അടയാളപ്പെടുത്തി. റൊം കോം (റൊമാന്റിക് കോമഡി) എന്ന വാക്കിന് പര്യായമായ ചിത്രം സംഗീത് ശിവൻ എന്ന കൊമേഴ്‌സ്യൽ
ഡയറക്ടറുടെ വളർച്ചയും കാട്ടി തന്നു. ഗാന്ധർവം കളക്ഷനിലും വലിയ മുന്നേറ്റം നടത്തി.
രണ്ടുവർഷത്തിന് ശേഷം ആ ഹിറ്റ് കോമ്പോ ഒരിക്കൽക്കൂടി ഒന്നിച്ചു. ഇത്തവണ മെഡിക്കൽ രംഗത്തെ പുഴിക്കുത്തുകൾ തുറന്നുകാട്ടിയ നിർണയം എന്ന ചിത്രം പ്രേക്ഷകന് നൽകിയത് പുതിയൊരു അനുഭവമായിരുന്നു. ഡോക്ടർ റോയ് എന്ന കഥാപാത്രമായി മോഹൻലാൽ പരകായ പ്രവേശം നടത്തിയപ്പോൾ അദ്ദേഹത്തിനൊപ്പം മലയാളിയും പലപ്പോഴും കണ്ണീരണിഞ്ഞു. മമ്മൂട്ടിക്ക് കാത്തുവച്ച വേഷമാണ് പിന്നീട് മോഹൻലാലിനെ തേടിയെത്തിയതെന്ന് സംഗീത് ശിവൻ തന്നെ വ്യക്തമാക്കിയിരുന്നു ചെറിയാൻ കൽപകവാടിക്കൊപ്പം സംഗീതും നിർണയത്തിനായി തൂലിക ചലിപ്പിച്ചു. മോഹൻലാൽ നിർണയത്തിലേക്ക് എത്തിയപ്പോൾ തിരക്കഥയിൽ കാതലായ മാറ്റമുണ്ടായി, റൊമാൻസും ഹ്യൂമറും അതിഥികളായതോടെ നിർണയത്തെ പ്രേക്ഷകനും ഇരുകൈയും നീട്ടി സ്വീകരിച്ചു.
പക്ഷേ കാതാലായ വിഷയത്തിന്റെ സീരിയസ്നസ് ഒട്ടും ചോർന്നുപോകാതെയുള്ള സംഗീതിന്റെ അവതരണം എറെ പ്രശംസിക്കപ്പെട്ടു.സാങ്കേതികപരമായി വലിയാെരു മാറ്റമാണ് നിർണയം മലയാള സിനിമയിൽ നടത്തിയത്. സന്തോഷ് ശിവൻ ഛായാഗ്രാഹണത്തിൽ പുതിയ പല പരീക്ഷണങ്ങളും നടത്തി. വൈഡ് ലെൻസ് ഉപയോഗിച്ച ആദ്യ മലയാള ചിത്രവും ഒരുപക്ഷേ നിർണയമാകും. കലാസംവിധാനവും പശ്ചാത്തല സംഗീതവും വലിയ അഭിപ്രായം നേടി.